വയറ്റിൽ കത്രിക കുടുങ്ങിയ നീതികേടിന് വോട്ടിലൂടെ മറുപടി… യുഡിഎഫിനായി പ്രചാരണത്തിന് ഇറങ്ങി ഹർഷിന..

കോഴിക്കോട്: യുഡിഎഫിനായി പ്രചരണത്തിന് ഇറങ്ങുമെന്ന് വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യ വകുപ്പിനെതിരെ സമരം നടത്തിയ ഹര്‍ഷിന. പാണക്കാട് എത്തി മുസ്‌ലിം ലീഗ് നേതാക്കളായ സാദിഖലി തങ്ങളുമായും പി. കെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തി. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ തന്റെ കാര്യം പരിഗണിക്കുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ഹര്‍ഷിന പറഞ്ഞു.

കുന്നമംഗലം എംഎല്‍എ പി.ടി.എ റഹിം തന്നെ അവഗണിച്ചതാണെന്നും അദ്ദേഹം വീണ്ടും ജനപ്രതിനിധി ആവരുതെന്നും ഹര്‍ഷിന പറഞ്ഞു. തുടക്കം മുതല്‍ നീതിക്കായി തന്റെ കൂടെ നിന്ന ദിനേശ് പെരുമണ്ണയെ കുന്നമംഗലത്ത് സ്ഥാനാര്‍ത്ഥിയാക്കണമെന്നും ഹര്‍ഷിന നേതാക്കളോട് ആവശ്യപ്പെട്ടു.

‘ആദ്യം തന്നെ കുന്നമംഗലം എംഎല്‍എ പി.ടി.എ റഹീമിനെയാണ് ഞങ്ങള്‍ കാണാന്‍ പോയത്. അത്രയും വേദന അനുഭവിച്ചയാള്‍ എന്ന പരിഗണന നല്‍കിയില്ല. ആരോഗ്യമന്ത്രിയാണോ കത്രിക വെച്ചത്, സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയില്‍ നിന്ന് എന്തെങ്കിലും കിട്ടിയാല്‍ ആയി.. തുടങ്ങി അവഗണനയുടെ രൂപത്തിലാണ് ഞങ്ങളോട് പെരുമാറിയത്. അന്ന് മുതല്‍ ഇന്ന് വരെ കൂടെ നിന്നത് ദിനേശ് പെരുമണയാണ്. അദ്ദേഹത്തെ കുന്നമംഗലത്ത് സ്ഥാനാര്‍ത്ഥിയാക്കണമെന്ന അപേക്ഷ കൂടിയുണ്ട്. എല്ലാ ജനകീയ പ്രശ്‌നങ്ങളിലും അദ്ദേഹം ആത്മാര്‍ത്ഥത കാണിക്കുന്നുണ്ട്. അദ്ദേഹം സ്ഥാനാര്‍ത്ഥിയായാല്‍ കഴിയുന്ന രീതിയില്‍ പ്രചാരണത്തിന് ഇറങ്ങും’, ഹര്‍ഷിന പറഞ്ഞു.

Related Articles

Back to top button