ആറുകോടി വരുമാനം കണ്ടെത്തണം; ഈ വർഷത്തെ നെഹ്‌റു ട്രോഫി വള്ളംകളി…

ആലപ്പുഴ: ഈ വർഷത്തെ നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22നു നടക്കും. ഇന്ന് ചേർന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തീയതി തീരുമാനിച്ചത്. 2018 മുൻപുവരെ ഓഗസ്റ്റിലെ രണ്ടാംശനിയിലായിരുന്നു വള്ളംകളി നടത്തിയിരുന്നത്. പ്രളയവും മറ്റും കാരണം ഈ ദിവസം വള്ളംകളി നടത്താൻ കഴിയാതെ വന്നതോടെ ഓണത്തിന് മുൻപുള്ള ശനിയാഴ്ച എന്ന രീതിയിലേക്ക് കഴിഞ്ഞവർഷം മുതൽ മാറിയിരുന്നു.
ഇത്തവണത്തെ വള്ളംകളിക്ക് ആറുകോടി രൂപ വരുമാനം കണ്ടെത്താനാണ് തീരുമാനിച്ചത്. ഒരുകോടി രൂപ ടൈറ്റിൽ സ്‌പോൺസറിൽ നിന്ന് തന്നെ കണ്ടെത്തും. 50 ലക്ഷം രൂപയുടെ രണ്ടാമത്തെ സ്‌പോൺസറെയും. കഴിഞ്ഞവർഷം 4.90 കോടി രൂപയാണ് വരുമാനം ലഭിച്ചത്. വള്ളംകളി നടത്തിപ്പിനെക്കാൾ കൂടുതൽ പണം ലഭിച്ചതോടെ എൻ ടി ബിആർ സൊസൈറ്റി ചരിത്രത്തിൽ ആദ്യമായി സഹായ പദ്ധതികൾ തുടങ്ങാൻ തീരുമാനിച്ചിരുന്നു. ഇതുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു.
കലക്ടർ അലക്‌സ് വർഗീസ്, ജില്ലാ പോലീസ് മേധാവി എംപി മോഹന ചന്ദ്രൻ, ആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബ്, നെഹ്‌റു ട്രോഫി ടെക്‌നിക്കൽ കമ്മിറ്റി അംഗം സി കെ സദാശിവൻ, ആർ കെ കുറുപ്പ്, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.




