നഷ്ടപരിഹാരം നൽകിയില്ല…വനംവകുപ്പിന്റെ സഫാരി ബസുകൾ പിടിച്ചെടുത്ത് കോടതി

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് കൂടുതൽ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിനെത്തുടർന്ന് വനംവകുപ്പിന്റെ രണ്ട് സഫാരി ബസുകൾ കോടതി പിടിച്ചെടുത്തു. മുത്തങ്ങയിൽ വിനോദസഞ്ചാരികളെ വനത്തിനുള്ളിലേക്ക് കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മിനി ബസുകളാണ് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ജപ്തി ചെയ്തത്.
2014-ൽ വാകേരി കൂടല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ താഴേടത്ത് രജീഷ് എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. അന്ന് വനംവകുപ്പ് നൽകിയ ആറ് ലക്ഷം രൂപ നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി രജീഷിന്റെ മാതാവ് സെലീന കോടതിയെ സമീപിച്ചു. തുടർന്ന് 2021-ൽ അഞ്ച് ലക്ഷം രൂപ കൂടി അധികമായി നൽകാൻ കോടതി ഉത്തരവിട്ടെങ്കിലും വനംവകുപ്പ് തുക നൽകാൻ തയ്യാറായില്ല. കഴിഞ്ഞ ഒക്ടോബറിൽ വാഹനങ്ങൾ ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തിയപ്പോൾ തുക നൽകാമെന്ന് വനംവകുപ്പ് ഉറപ്പ് നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. ഇതേത്തുടർന്നാണ് ചൊവ്വാഴ്ച ഉച്ചയോടെ കോടതി നേരിട്ട് ഇടപെട്ട് ബസുകൾ പിടിച്ചെടുത്തത്.



