ഇറാന്‍റെ നിർണായക പ്രഖ്യാപനം ഉടനെന്ന് റിപ്പോർട്ടുകൾ…

ഇറാന്‍റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ, അദ്ദേഹത്തിന്‍റെ മകൻ മുജ്തബ ഖമേനിയെ (56) രാജ്യത്തിന്‍റെ പുതിയ പരമോന്നത നേതാവായി അസംബ്ലി ഓഫ് എക്സ്പെർട്സ് തിരഞ്ഞെടുത്തതായി റിപ്പോർട്ട്. ഇറാൻ ഇന്‍റർനാഷണൽ ആണ് ഈ വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ശനിയാഴ്ച നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യം വലിയൊരു അധികാര പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഈ നിർണ്ണായക നീക്കം.
അലി ഖമേനിയുടെ രണ്ടാമത്തെ മകനായ മുജ്തബ, ദീർഘകാലമായി ഇറാന്‍റെ അധികാര ഇടനാഴികളിൽ സ്വാധീനമുള്ള വ്യക്തിയാണ്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ശക്തമായ സമ്മർദ്ദത്തിന് വഴങ്ങിയാണ് പുരോഹിത സഭ മുജ്തബയെ തിരഞ്ഞെടുത്തതെന്ന് പറയപ്പെടുന്നു. സൈന്യവുമായും ഐആർജിസിയുമായും അടുത്ത ബന്ധം പുലർത്തുന്ന മുജ്തബ, വർഷങ്ങളായി തന്‍റെ പിതാവിന്‍റെ ഓഫീസിന്‍റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നതായാണ് സൂചന.



