അപ്രതീക്ഷിത നീക്കവുമായി സിപിഎം; തൃപ്പൂണിത്തുറയിൽ സ്വരാജില്ല, പകരം..

നിയമസഭ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം സ്വരാജ് മത്സരിക്കില്ല. സ്വരാജ് വേണമെന്ന ജില്ലാ നേതൃത്വത്തിന്‍റെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളി. തൃപ്പൂണിത്തുറ പിടിക്കാൻ വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണനെ രംഗത്തിറക്കാനാണ് സിപിഎം തീരുമാനമെന്നാണ് വിവരങ്ങൾ. കൊച്ചി മുൻ മേയർ അനിൽകുമാറിനെയും പരിഗണിച്ചില്ല. എം ബി ഷൈനി വൈപ്പിൻ മണ്ഡലം സ്ഥാനാർത്ഥിയാകും. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയാണ് ഷൈനി. നാളത്തെ സെക്രട്ടറിയേറ്റിൽ സ്ഥാനാർത്ഥി പട്ടികക്ക് അന്തിമരൂപം നൽകും. എറണാകുളത്തും തൃക്കാക്കരയിലും സിപിഎം പൊതു സ്വതന്ത്രനെ പരീക്ഷിക്കാനാണ് ആലോചിക്കുന്നത്.

നിയമസഭ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിയായി എം സ്വരാജ് വേണമെന്നാണ് സിപിഎം എറണാകുളം ജില്ലാ ഘടകം ആവശ്യപ്പെട്ടത്. സ്വരാജ് മത്സരിച്ചാൽ ജയസാധ്യത എന്ന വിലയിരുത്തലിലാണ് സെക്രട്ടറിയേറ്റ് ഈ ആവശ്യം സംസ്ഥാന നേതൃത്വത്തിന് മുന്നിൽ വെച്ചത്. എം സ്വരാജിന്‍റെ പേര് മാത്രമാണ് സെക്രട്ടേറിയേറ്റിന്‍റെ ചർച്ചയിൽ വന്നത്.

വടക്കൻ പറവൂർ ഏറ്റെടുക്കണമെന്നും വി ഡി സതീശനെതിരെ ശക്തമായ മത്സരം നടത്തണമെന്നും സെക്രട്ടറിയേറ്റിൽ ആവശ്യം ഉയർന്നിരുന്നു. എറണാകുളത്തെ അഞ്ച് സിറ്റിംഗ് എംഎൽഎമാർ തുടരണമെന്ന ചർച്ചയും ജില്ലാ സെക്രട്ടറിയേറ്റിലുണ്ടായി. എന്നാൽ യുഡിഎഫിന് വലിയ മേൽക്കൈ ഉള്ള എറണാകുളം ആലുവ തൃക്കാക്കര സീറ്റുകളിൽ ജില്ലാ നേതൃത്വം സ്ഥാനാർത്ഥികളെ ആരെയും മുന്നോട്ട് വച്ചിരുന്നില്ല.

Related Articles

Back to top button