ഡോക്ടറെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം; ആറ്റിങ്ങലിൽ നാലര വയസുകാരിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണം തള്ളി കെജിഎംഒഎ

ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ നാലര വയസുകാരിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണം തള്ളി കെജിഎംഒഎ. പരാതി അടിസ്ഥാനരഹിതമാണെന്നും, ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ നടന്നത് ഡോക്ടര്‍ക്കെതിരെയുള്ള കയ്യേറ്റമാണെന്നും കെജിഎംഒഎ ആരോപിച്ചു. കുട്ടിയെ ചികിത്സിക്കുന്നതിനായി പിതാവ് എത്തിയത് ജനറല്‍ ഒപി ടിക്കറ്റെടുത്താണ്. ഇതോടെ കുട്ടിയെ ജനറല്‍ ഒപിയില്‍ കാണിക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെടുകയായിരുന്നെന്നും കെജിഎംഒഎ വിശദീകരിച്ചു.
ജനറല്‍ ഒപിയില്‍ കാണിക്കാന്‍ പറഞ്ഞപ്പോള്‍ കുട്ടിയുടെ പിതാവ് ഡോക്ടറോട് തട്ടിക്കയറുകയും, കയ്യേറ്റം ചെയ്യുകയും ചെയ്തു. പരിക്കേറ്റ ഡോക്ടര്‍ പരാതി രേഖപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇയാള്‍ പോലീസില്‍ പരാതി നല്‍കി. ഡോക്ടറെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. ഇത്തരം കയ്യേറ്റങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രതിയെ ആശുപത്രി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.
ഇന്നലെയായിരുന്നു ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ നാലര വയസുള്ള കുട്ടിക്ക് ചികിത്സ നിഷേധിച്ചു എന്നാരോപിച്ച് കുട്ടിയുടെ പിതാവ് രംഗത്തെത്തിയത്. തിരുവനന്തപുരം സ്വദേശി നിജുമുദീന്റെ നാലര വയസുള്ള കുട്ടിയ്ക്ക് ചികിത്സ നിഷേധിച്ചു എന്നായിരുന്നു ആരോപണം. സംഭവത്തിന് പിന്നാലെ നിജുമുദീനും, ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലെ ഇഎന്‍ടി സ്‌പെഷ്യലിസ്റ്റ് ഡോ. ഷിജുവും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. ഒപി സമയം കഴിഞ്ഞതിനാല്‍ കുട്ടിക്ക് ചികിത്സ നിഷേധിച്ചു എന്നായിരുന്നു നിജുമുദീന്റെ ആരോപണം. ഡോക്ടറെ കാണാനായി സമീപത്തുള്ള സ്റ്റൂളില്‍ ഇരുന്ന കുഞ്ഞിനെ ഡോക്ടര്‍ തള്ളി മാറ്റിയെന്നും നിജുമുദീന്‍ പറഞ്ഞിരുന്നു. ഒപി സമയം കഴിഞ്ഞു എന്ന് പറഞ്ഞ് സ്റ്റൂളില്‍ ഇരിക്കുകയായിരുന്ന കുഞ്ഞിനെ തള്ളിമാറ്റി ഡോക്ടര്‍ പുറത്തേക്ക് പോയി. കുട്ടി സ്റ്റൂളില്‍ നിന്നും താഴേക്ക് വീണുവെന്നും നിജുമുദീന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി കെജിഎംഒഎ രംഗത്തെത്തിയിരിക്കുന്നത്.




