ഏതുനിമിഷവും നിലംപൊത്താം; രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കും ഭീഷണി, ഇടുക്കി ജില്ല ആശുപത്രിയിലെ കെട്ടിടം അപകടാവസ്ഥയിൽ

തൊടുപുഴ കാരിക്കോടുള്ള ഇടുക്കി ജില്ല ആശുപത്രിയിൽ അപകടാവസ്ഥയിലുള്ള കെട്ടിടം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭീഷണിയാകുന്നു. കെട്ടിടം പൊളിച്ചു നീക്കണമെങ്കിൽ ജില്ല പഞ്ചായത്തിൽ നിന്നും സാക്ഷ്യ പത്രം കിട്ടണം. മേൽക്കൂര തകർന്ന കെട്ടിടത്തിലാണ് ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നത്. തൊടുപുഴ ജില്ല ആശുപത്രിയിലെ ഈ കെട്ടിടത്തിന് 70 വർഷം പഴക്കമുണ്ട്. മേൽക്കൂര തക‍ർന്ന് അപകടാവസ്ഥയിലായതിനെ തുടർന്ന് ഒരു വർഷം മുൻപ് ഇവിടെ പ്രവർത്തിച്ചിരുന്ന വിഭാഗങ്ങളെല്ലാം മറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റി. അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചു നീക്കാൻ അനുമതി തേടി എട്ടുമാസം മുൻപ് ജില്ല പഞ്ചായത്തിന്   കത്തു  നൽകിയെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. എന്നാൽ, തുടർ നടപടിയുണ്ടായില്ല. 

 പൊളിക്കനുള്ള ചിലവിന്‍റെ എസ്റ്റിമേറ്റ് തയ്യറാക്കേണ്ടതും ജില്ലാ പഞ്ചായത്താണ്. ഇത് കിട്ടിയാ‌ൽ മാത്രമേ ടെണ്ടർ നടപടികളിലേക്ക് കടക്കാൻ കഴിയൂ. കെട്ടത്തിലേയ്ക്ക് ആരും കയറാതിരിക്കാൻ കയറു കെട്ടി തിരിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥർക്ക് എതിർപ്പില്ലാത്തിനാലാണ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കാൻ അനുമതി നൽകിയതെന്നാണ് വിശദീകരണം. അതേസമയം, ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കെട്ടിടം പൊളിക്കാൻ തടസ്സമെന്നാണ് ആരോപണം, ആശുപത്രിയിൽ എത്തുന്നവർ ഇരു ചക്രവാഹനങ്ങൾ പാർക്കു ചെയ്യുന്നത് ഈ കെട്ടിടത്തിന് സമീപത്താണ്. കോഴിക്കോട് വലിയങ്ങാടിയിലെ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ കെട്ടിടം എത്രയും വേഗം പൊളിച്ചു മാറ്റണമെന്നാണ് ആശുപത്രിയിലെത്തുന്നവർ ആവശ്യപ്പെടുന്നത്.

Related Articles

Back to top button