ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ രസീത് കാണിച്ച് മൊബൈൽ ഷോപ്പിൽ നിന്ന് 22,000 രൂപയുടെ ഫോണുകൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ

ഗൂഗിൾ പേ വഴി കടയുടമയുടെ അക്കൗണ്ടിലേക്ക് പണം അയച്ചതായി വിശ്വസിപ്പിച്ച് മൊബൈൽ ഷോപ്പിൽ നിന്ന് ഫോണുകൾ കൈക്കലാക്കിയ കേസിൽ മാള സ്വദേശി അനന്ത കൃഷ്ണൻ (23) അറസ്റ്റിൽ. പറവൂർ പോലീസാണ് ഇയാളെ പിടികൂടിയത്. ചേന്ദമംഗലം കവലയിലുള്ള ‘ലെറ്റ്സ് കണക്ട്’ എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്. ഈ മാസം 10-ന് കടയിലെത്തിയ അനന്തകൃഷ്ണൻ 22,000 രൂപയ്ക്ക് രണ്ട് സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങി. പണം നൽകുന്നതിനായി കടയിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് ട്രാൻസാക്ഷൻ നടന്നതായി കാണിക്കുന്ന രസീത് ജീവനക്കാരന് കാണിച്ചു. അത് വിശ്വസിച്ച് ജീവനക്കാരൻ ഫോണുകൾ കൈമാറി.

 പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോൾ പണം എത്തിയിട്ടില്ലെന്ന് കണ്ടെത്തി. കാണിച്ച രസീത് വ്യാജമാണെന്ന് മനസ്സിലായി. പ്രതി നൽകിയ മൊബൈൽ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ വയനാട്ടിലെ ഒരാളാണ് ഫോൺ എടുത്തത്. പറവൂർ മേഖലയിലെ ചില വ്യാപാരികൾ സമാന രീതിയിൽ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ തട്ടിപ്പുകളിൽ അനന്തകൃഷ്ണന് കൂടുതൽ പങ്കുണ്ടോ, ഇയാൾക്ക് കൂട്ടാളികളുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നു.

Related Articles

Back to top button