ഇടുക്കി ബിജെപിയിൽ ഭിന്നത രൂക്ഷം; മറയൂരിലെ ബ്ലോക്ക് സ്ഥാനാർത്ഥിയടക്കം 158 പേർ രാജിവച്ചു

ഇടുക്കി ബിജെപിയിൽ ഭിന്നത രൂക്ഷം. ഇടുക്കി നോർത്തിൽ നൂറ്റിയമ്പതിലധികം പേരാണ് പാർട്ടിയിൽ നിന്നും രാജിവച്ചത്. മറയൂരിൽ ബ്ലോക്ക് സ്ഥാനാർത്ഥി ആയിരുന്ന രാഹുൽ രാധാകൃഷ്ണൻ രാജിവച്ചു. തനിക്ക് ഒപ്പം ഉണ്ടായിരുന്ന 157 പ്രവർത്തകരും രാജിവച്ചതായി രാഹുൽ പറയുന്നു. നോർത്ത് ജില്ലാ നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ അതൃപ്തി പരസ്യമാക്കിയാണ് രാജി. ഇടുക്കി ജില്ല നോർത്തിൽ കൃത്യതയില്ലാതെയുള്ള ബിജെപിയുടെ പ്രവർത്തനം മൂലമാണ് താനടക്കമുള്ളവർ രാജിവയ്ക്കുന്നതെന്നാണ് രാഹുൽ പറയുന്നത്. ജനങ്ങൾക്കിടിയിൽ ബിജെപിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ തനിക്ക് സാധിക്കില്ലെന്നും ആരോപണം ഉന്നയിക്കുന്നതിനാൽ ജീവന് പോലും അപകടമാണെങ്കിലും അത് കാര്യമാക്കുന്നില്ലെന്നും രാഹുൽ പറയുന്നു.
നിലവിലെ നേതൃത്വത്തിന് ഒരു തരത്തിലും മുന്നോട്ടുപോകാൻ കഴിയില്ലെന്നും ജില്ലയിലെ റിസോർട്ട് മാഫിയകൾക്ക് ഒപ്പമാണ് ഇടുക്കിയിലെ ബിജെപി നിൽക്കുന്നതെന്നാണ് പുറത്തുപോകുന്നവർ ആരോപിക്കുന്നത്. നിലവിലെ മണ്ഡലം ബ്ലോക്ക് പഞ്ചായത്തു കമ്മറ്റികളുടെ പുനസംഘടനയും നടക്കുന്നുണ്ട്. ഈ കമ്മറ്റികൾ പിരിച്ച് വിട്ട് പുതിയ ആളുകളെ സ്വന്തം ഇഷ്ടപ്രകാരം നിയോഗിക്കുന്നുവെന്നുമാണ് പാർട്ടിവിടുന്നവർ പറയുന്നത്. എസ് രാജേന്ദ്രനോടുള്ള അതൃപ്തി പ്രകടമാക്കി മറയൂരിലെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അടക്കം രാജിവച്ചിരുന്നു.
അതേസമയം ഇടുക്കി സൗത്ത് ബിജെപിയിലും അതൃപ്തി പുകയുന്നുണ്ട്. ഔദ്യോഗിക നേതൃത്തിനെതിരെ അതൃപ്തർ യോഗം ചേർന്നു. ബിജെപി സേവ് ഇടുക്കി ജില്ലാ ഫോറം എന്ന പേരിലായിരുന്നു. യോഗം ജില്ലാ പ്രസിഡന്റ് വി സി വർഗീസിന് സംഘടനയെ മുന്നോട്ട് നയിക്കാൻ ആകുന്നില്ലെന്ന് മുൻ ജില്ലാ സെക്രട്ടറി വി വി വിനോദ് പറയുന്നു. വർഗീസിന്റെ നേതൃത്വത്തിൽ സംഘടനാ പ്രവർത്തനം ഒരടി മുന്നോട്ടുപോകുന്നില്ല. തനിക്ക് പ്രവർത്തിക്കാൻ കഴിയില്ലെന്ന് വി സി വർഗീസ് തന്നെ പറയുന്നു. അതിന് കാരണം ഒപ്പം നിൽക്കുന്നവർ പ്രവർത്തനത്തെ അട്ടിമറിക്കുന്നതാണെന്നും വി വി വിനോദ് പറയുന്നു. ഈ രീതിയോട് സംഘടനാ പ്രവർത്തകർക്ക് അതൃപ്തിയുണ്ടെങ്കിലും മാധ്യമങ്ങൾക്ക് മുന്നിൽ പാർട്ടിയെ അപമാനിക്കുന്ന തരത്തിൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്തരുതെന്ന കർശനമായ ചട്ടക്കൂടിൽ നിർത്തുന്നതാണ് പ്രതികരിക്കാനുള്ള സാഹചര്യമില്ലാതായത്. അത്തരത്തിൽ മുന്നോട്ടുപോകാൻ കഴിയാത്തതിനാലാണ് യോഗം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.



