നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവം; പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കേസ്

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രി സൂപ്രണ്ടിന്‍റെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന ഒരു കൂട്ടം ആൾക്കാർക്കെതിരെയാണ് കേസെടുത്തത്. ആശുപത്രി പ്രവർത്തനം തടസപ്പെടുത്തിയതിനും സൂപ്രണ്ടിനെ കയ്യേറ്റം ചെയ്തതിനുമാണ് കേസ്.

ഇതിനിടെ, ചികിത്സാപ്പിഴവിനെത്തുടർന്ന് നവജാത ശിശു മരിച്ചെന്ന പരാതിയിൽ ഡോക്ടര്‍മാരുടെ അന്വേഷണ സമിതി ദമ്പതികളായ എന്‍ രഞ്ജന കൃഷ്ണന്‍റെയും ബിനില്‍ മനോഹറിന്‍റെയും മൊഴിയെടുത്തു. ഇന്നലെ രാത്രി നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിയാണ് എസ് എ ടി ആശുപത്രിയിലെ മൂന്നംഗ ഡോക്ടര്‍മാരുടെ സംഘം മൊഴിയെടുത്തത്. സിസേറിയന് നടത്തിയ ഡോക്ടർ ബിന്ദു സുന്ദറിന് കൈക്കൂലി കൊടുത്തെന്ന് അച്ഛൻ ബിനിൽ സമിതിക്ക് മുന്‍പാകെ മൊഴി നല്‍കി. രണ്ട് തവണ 5000 രൂപ വീതം നല്‍കിയെന്നാണ് ബിനിലിന്‍റെ ആരോപണം. ഡോക്ടർ ബിന്ദു സുന്ദറിനെ സര്‍ക്കാര്‍ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കു‍ഞ്ഞിന്‍റെ പോസ്റ്റ്മോര്‍ട്ടം നടത്തി ഉച്ചക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും . തുടര്‍ന്ന് വീട്ടു വളപ്പിൽ സംസ്കരിക്കും. ചൊവ്വാഴ്ച ഉച്ചക്കാണ് സിസേറിയന് പിന്നാലെ നവജാത ശിശു മരിച്ചത്.

Related Articles

Back to top button