സംസ്ഥാനത്ത് പുതിയ ‘വനിതാ നയം 2026’, ലക്ഷ്യം സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനം

സംസ്ഥാനത്തെ പുതിയ വനിതാ നയം മന്ത്രിസഭാ യോഗം അംഗീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നവകേരളം എന്നത് സ്ത്രീപക്ഷ കേരളമായിരിക്കും എന്ന ലക്ഷ്യത്തോടെ, 2009ലെ വനിതാ നയം കാലാനുസൃതമായി പരിഷ്‌കരിച്ചാണ് വനിതാ നയം 2026 പുറത്തിറക്കിയത്. ആധുനിക കാലഘട്ടത്തിലെ ആവശ്യങ്ങള്‍ക്കനുസൃതമായി സ്ത്രീകളുടെ സുരക്ഷ, തൊഴില്‍ അവകാശങ്ങള്‍, നിയമങ്ങള്‍, ഗോത്രസമൂഹം, തീര ദേശം എന്നിങ്ങനെ പല മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഈ നയം രൂപീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി
ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ 11 പേരടങ്ങുന്ന ജെന്‍ഡര്‍ കൗണ്‍സില്‍ വനിതാ നയം കരട് രൂപീകരിച്ചു. ഒൻപത് സിറ്റിങ്ങുകളും സെമിനാറും നടത്തി. എട്ട് വിഷയങ്ങളില്‍ 72 വിഷയ വിദഗ്ധരുടേയും 3 മേഖലകളില്‍ നിന്നായി 300 ഓളം സ്ത്രീകളുടേയും അഭിപ്രായങ്ങള്‍ ആരാഞ്ഞാണ് വനിത നയം ക്രോഡീകരിച്ചത്



