കടന്നല്‍ ആക്രമണം; എട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കുത്തേറ്റു

മലപ്പുറം ചങ്ങരംകുളത്ത് കടന്നല്‍ കൂട്ടത്തിന്റെ ആക്രമണം. എട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കുത്തേറ്റു. മൂക്കുതല കൊളഞ്ചേരി പാടത്ത് വെള്ളിയാഴ്ച രാവിലെയാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളികള്‍ പണിയെടുത്തുകൊണ്ടിരുന്നതിനിടയിലാണ് കടന്നൽ ഇളകി വന്ന് കുത്തിയത്. കൊളഞ്ചേരി ക്ഷേത്ര പരിസരത്ത് താമസിക്കുന്ന കദീമ(70), മാലതി(70), സുമ(42), കുഞ്ഞുമോള്‍(70), സരോജിനി(65), തങ്കമണി (58), യശോദ(60), ശാരദ(59) എന്നിവര്‍ക്കാണ് കുത്തേറ്റത്.
പരിക്കേറ്റവരെ നാട്ടുകാര്‍ പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് പൊന്നാനി താലൂക്ക് ആശുപത്രിയിലും എത്തിച്ച് ചികിത്സ നല്‍കി. നിലത്ത് കിടന്ന കടന്നല്‍ കൂടില്‍ അറിയാതെ ചവിട്ടിയതോടെ കൂട്ടത്തോടെ അക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. കദീമ, മാലതി, സുമ, കുഞ്ഞുമോള്‍ എന്നിവര്‍ക്കാണ് ഗുരുതര പരിക്ക്.
തലയിലും മുഖത്തും കുത്തേറ്റ പലരും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും തളര്‍ന്ന് വീണു. എട്ടുപേരടങ്ങുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ സംഘം ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം. കദീമയെയാണ് കടന്നല്‍കൂട്ടം ആദ്യം അക്രമിച്ചത്. കദീമ ഓടിയതോടെ കൂടെ ഉള്ളവരെയും അക്രമിച്ചു. ഓടി രക്ഷപ്പെട്ടവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.



