നാളെ കേരളം വൃദ്ധസദനം ആകുമോ? കുട്ടികളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തണം; സ്കൂൾ കലോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ്

യുവജനോത്സവം എന്ന് കേള്‍ക്കുമ്പോള്‍ ഗൃഹാതുരതയാണ് മനസിലേയ്ക്ക് വരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സമ്മാനം ലഭിക്കാതെ സങ്കടത്തോടെയും സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തോടെയും യുവജനോത്സവ വേദിയില്‍ നിന്ന് മടങ്ങിയിരുന്നു എന്നും വി ഡി സതീശന് ഓര്‍മ്മിപ്പിച്ചു. 64-ാമത് സംസ്ഥാസ സ്കൂള്‍ കലോത്സവത്തിന്റെ സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി ഡി സതീശന്.
ഈ കലോത്സവം തൃശൂരിലെ ജനങ്ങൾ ഹൃദയത്തിലേറ്റി. കേരളത്തിന്റെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ കരുത്തുള്ളവരാണ് നമ്മുടെ കുട്ടികള്‍ എന്നും വി ഡി സതീശന് ചൂണ്ടിക്കാണിച്ചു. വിദേശത്ത് പോയി ജോലി തേടുന്ന സ്ഥിതിയിലേക്ക് കുട്ടികള്‍ മാറി. വേദിയില്‍ ഇരിക്കുന്ന നമ്മള് എല്ലാവരും അതിനു ഉത്തരവാദികള്‍ ആണ്. നാളെ കേരളം വൃദ്ധസദനം ആകുമോ എന്ന് ഭയമുണ്ടെന്നും കുട്ടികളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയണമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. ഓണ്‍ലൈനിലൂടെ സിയ ഫാത്തിമയ്ക്ക് ചട്ടത്തില്‍ ഇളവ് നല്കി മത്സരിക്കാന്‍ അനുമതി നല്കിയ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിനന്ദിച്ചു.



