എഐ ഉപയോ​ഗിച്ച് കൂടുതൽ പ്രചാരണം നടത്തിയത് സിപിഎം; കേസെടുത്ത് ഭയപ്പെടുത്താൻ നോക്കേണ്ട,  വിഡി സതീശൻ

 എൻ സുബ്രഹ്മണ്യനെതിരായ കേസിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേസെടുത്ത് ഭയപ്പെടുത്താൻ നോക്കേണ്ടെന്നും എഐ ഉപയോ​ഗിച്ച് ഏറ്റവും കൂടുതൽ പ്രചാരണം നടത്തിയത് സിപിഎം ആണെന്നും അദ്ദേഹം പറ‍ഞ്ഞു. ഏകാധിപതി ആയ ഭരണാധികാരിയെ ആണ് കേരളത്തിൽ കാണുന്നത്. എഐ ടൂളുകൾ ഉപയോഗിച്ച് ഏറ്റവും അധികം പ്രചരണം നടത്തിയത് സിപിഎം ആണ്. രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ അടക്കം എത്ര പേർ പരാതി നൽകി. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രിയങ്ക ഗാന്ധിയെ വരെ ഉൾപ്പെടുത്തി എഐ വീഡിയോ പ്രചരിപ്പിക്കുന്നു. യുട്യൂബർമാർക്ക് പണം നൽകി പലതും പറയിപ്പിക്കുന്നെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഉണ്ണികൃഷ്ണൻ പോറ്റി,  മുഖ്യമന്ത്രിയുമായി പരിപാടിയിൽ പങ്കെടുത്തില്ല എന്ന് പറയുന്നത് എം വി ഗോവിന്ദൻ മാത്രമാണ്. പരിപാടിയിൽ പങ്കെടുത്തു എന്ന് പറഞ്ഞത് വാസ്തവം ആണ്. മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്? ഇത് അവസാനത്തിൻ്റെ ആരംഭം ആണ്. സോഷ്യൽമീഡിയ   വഴി ഫോട്ടോ കൂടുതലായി പ്രചരിപ്പിക്കും. കേസെടുത്ത് ഭയപ്പെടുത്താൻ നിൽക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. സോണിയാ,  പോറ്റി കൂടിക്കാഴ്ചയിലും വി ഡി സതീശൻ പ്രതികരിച്ചു. നേതാക്കളെ പലരും വന്ന് കാണും. മുഖ്യമന്ത്രിയെ കാണാൻ പറ്റുമെങ്കിൽ സോണിയ ഗാന്ധിയെ കാണാൻ എന്താണ് ബുദ്ധിമുട്ട്. വന്നു കാണുന്നവർ എങ്ങനെയുള്ളവരാണെന്ന് അറിയാൻ യന്ത്രം ഇല്ല. അയ്യപ്പൻ്റെ സ്വർണ്ണം കട്ടവർക്കെതിരെ ഇതുവരെ എന്തുകൊണ്ട് നടപടി ഇല്ല? സിപിഎം ക്രമിനലുകളെ സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷനേതാവ്  പറഞ്ഞു.

Related Articles

Back to top button