ഇറിഡിയം തട്ടിപ്പ്… മാവേലിക്കര സ്വദേശിയായ പൂജാരിക്ക് നഷ്ടമായത് ഒരു കോടി രൂപ…..

ആലപ്പുഴ: ഇറിഡിയം വില്‍പ്പനയിലൂടെ ലാഭം നേടാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ കുടുങ്ങി പൂജാരിയും കന്യാസ്ത്രീകളും. 10 ലക്ഷം രൂപ വീതം ഇടുക്കി, എറണാകുളം ജില്ലകളിലെ ആറു കന്യാസ്ത്രീകളില്‍ നിന്നായി വാങ്ങിയായിരുന്നു തട്ടിപ്പ്. 10 ലക്ഷം നിക്ഷേപിച്ചാല്‍ 10 കോടിയായി തിരിച്ചുനല്‍കുമെന്നായിരുന്നു വാഗ്ദാനം. തുടര്‍ന്ന് ആലപ്പുഴ വീയപുരം സ്വദേശി സജി ഔസേഫിന്റെ നേതൃത്വത്തിലുള്ള സംഘം പണം വാങ്ങിയായിരുന്നു തട്ടിപ്പ് നടത്തിയത്.

ഇത്തരത്തില്‍ മാവേലിക്കര സ്വദേശിയായ പൂജാരിയുടെ പക്കല്‍ നിന്ന് ഒരുകോടി രൂപയാണ് സംഘം കൈപ്പറ്റിയത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടത്തിയ കൂട്ടായ്മകളില്‍ കന്യാസ്ത്രീകളെയും പൂജാരിയെയും പങ്കെടുപ്പിച്ചിരുന്നു. മലയോരമേഖലയില്‍ നിന്നുള്ള ഡിവൈഎസ്പി റാങ്കുള്ള ഉദ്യോഗസ്ഥനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.പണം ഉടന്‍ കിട്ടുമെന്ന് തട്ടിപ്പിനിരയായവരെ പറഞ്ഞ് പ്രലോഭിപ്പിച്ചാണ് വര്‍ഷങ്ങളായി കൂടെ നിര്‍ത്തിയിരുന്നത്. റിസര്‍വ് ബാങ്ക് വഴി പണം ലഭിക്കുമ്പോള്‍ ഓരോരുത്തരുടെയും അക്കൗണ്ടുകളിലേക്ക് തുകയെത്തുമെന്നും പറഞ്ഞിരുന്നു. കേസുമായി പോയാല്‍ ഇത്രനാളും കാത്തിരുന്ന 10 കോടി രൂപ നഷ്ടപ്പെടുമെന്നും തട്ടിപ്പുകാര്‍ ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചു.സംസ്ഥാനത്ത് പല സംഘങ്ങളായാണ് തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള ഇറിഡിയം തട്ടിപ്പുസംഘം പ്രവര്‍ത്തിച്ചിരുന്നത്. കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ഇടപാടുകള്‍ കൂടുതലും നടത്തിയിട്ടുള്ളത് സജി ഔസേഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.

Related Articles

Back to top button