‘ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ഗോപി അനുവദിച്ചിട്ടില്ല’.. ‘പറയുന്നത് പച്ചക്കള്ളം’…

വാസ്തവ വിരുദ്ധമായ പ്രസ്താവനകള്‍ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് തൃശൂര്‍ എം.പി. സുരേഷ് ഗോപി ശ്രമിക്കുന്നതെന്ന് മന്ത്രി ഡോ. ആര്. ബിന്ദു.ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ നാലാം നില സുരേഷ് ഗോപിയുടെ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിന്റെ സി.എസ്.ആര്. ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് പറഞ്ഞു നടക്കുന്നത് പച്ചക്കള്ളമാണെന്നും മന്ത്രി പറഞ്ഞു. പൂർണമായി സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടന്ന നിര്‍മ്മിതിയാണ് ജനറല്‍ ആശുപത്രിയിലെ നവംബര്‍ ആറിന് ഉദ്ഘാടനം ചെയ്യപ്പെട്ട പ്രധാന കെട്ടിടം.
സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക പദ്ധതിയില്‍ എട്ടുകോടി രൂപയും നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 കോടിയും ചേര്‍ന്ന് ആകെ 20 കോടി ചിലവിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചത്. ബേസ്മെന്റ് ഫ്ളോറും ഗ്രൗണ്ട് ഫ്ളോറും അടക്കം ആറ് നിലകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞത് ആര്‍ക്കും നേരില്‍ കാണാവുന്നതാണ്. ഇതിനായി ഒരു രൂപ പോലും തൃശൂര്‍ എം.പി. അനുവദിച്ചിട്ടില്ല. സുരേഷ് ഗോപി എം.പിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുന്‍പ് തന്നെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ച് 2023 ജനുവരി 13ന് രണ്ടാം ഘട്ടം നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തിരുന്നു.
നിര്‍മ്മാണ പ്രവര്‍ത്തികള്‍ എല്ലാം പൂര്‍ത്തീകരിച്ച ശേഷം നവംബര്‍ ആറിന് ഉദ്ഘാടന പരിപാടി നിശ്ച്ചയിച്ചതിന് പിന്നാലെ 2025 ഒക്ടോബര്‍ 20 രേഖപ്പെടുത്തിയ ഒരു കത്ത് ഒരു കേന്ദ്ര പൊതുമേഖല സ്ഥാപനത്തിന്റെ സി.എസ്.ആര്. ഫണ്ടില്‍നിന്നും തുക അനുവദിക്കുന്നതാണ് എന്ന് പറഞ്ഞുകൊണ്ട് ആശുപത്രി അധികൃതര്‍ക്ക് ലഭ്യമാകുകയാണ് ഉണ്ടായിട്ടുള്ളത്. അങ്ങിനെ ഒരു കത്ത് ലഭിച്ചു എന്നല്ലാതെ യാതൊരുവിധ തുടര്‍ നടപടികളും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. സുരേഷ് ഗോപി സ്വന്തം പേരില്‍ പറഞ്ഞു നടക്കുന്ന മറ്റെല്ലാ പദ്ധതികളും പോലെ ഇതിന്റെയും ഒരിഞ്ചുപോലും നിര്‍മ്മാണം ആരംഭിച്ചിട്ടുമില്ല. ഇത്തരം വ്യാജ പ്രസ്താവനകള്‍ കേന്ദ്ര മന്ത്രി എന്ന പദവിക്ക് ചേരുന്നതല്ല. ഇപ്രകാരം നുണപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്നും മന്ത്രി പറഞ്ഞു.



