വായ്പ കുടിശ്ശികയുടെ പേരിൽ വീട് കയറി ആക്രമണം…മണപ്പുറം ഫിനാൻസിലെ രണ്ട് ജീവനക്കാർക്കെതിരെ പരാതി….
മലപ്പുറം മഞ്ചേരിയിൽ വായ്പ്പ കുടിശികയുടെ പേരിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി. വായ്പ്പാറപടി സ്വദേശി അസദുള്ള, ഭാര്യ മിൻസിയ, മകൻ അമീൻ സിയാദ് എന്നിവർക്ക് പരിക്കേറ്റു. മണപ്പുറം ഫിനാൻസ് ലിമിറ്റഡിലെ രണ്ട് ജീവനക്കാർ ഹെൽമെറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചെന്നാണ് വീട്ടുകാരുടെ ആരോപണം.
മകൻ അമീൻ സിയാദിനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുമ്പോഴാണ് മാതാപിതാക്കൾക്കും മർദ്ദനമേറ്റത്. മൂന്നു മാസമായി ലോൺ തിരിച്ചടവ് മുടങ്ങിയിരുന്നു. കുടിശിക ഇന്ന് തന്നെ അടക്കണമെന്നാവശ്യപെട്ടാണ് അക്രമമെന്ന് വീട്ടുകാർ പറയുന്നു. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മർദ്ദിച്ചിട്ടില്ലെന്നും വാക്കുതർക്കത്തിനിടെ വീണു പരിക്കേറ്റതാണെന്നും മണപ്പുറം ഫിനാൻസ് ലിമിറ്റഡിലെ ജീവനക്കാർ പ്രതികരിച്ചു.




