മെഡിക്കൽ കോളജിൽ വീണ്ടും ലൈംഗിക അതിക്രമം.. വിദ്യാർഥിനിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തു..
വീണ്ടും മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. ദുർഗാപൂരിലെ മെഡിക്കൽ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്, മെഡിക്കൽ കോളജ് വളപ്പിനകത്തു വെച്ച് ബലാത്സംഗത്തിന് ഇരയായത്. ഒഡീഷ ജലേശ്വർ സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായത്.
ദുർഗാപൂരിലെ ശോഭാപൂരിലുള്ള സ്വകാര്യ മെഡിക്കൽ കോളജിൽ വെച്ചായിരുന്നു സംഭവം. വിദ്യാർത്ഥിനി ആൺസുഹൃത്തുമെന്ന് രാത്രി 8.30 ന് മെഡിക്കൽ കോളജ് കാംപസിന് വെളിയിലേക്ക് വരുന്നതിനിടെയായിരുന്നു അക്രമം. ഗേറ്റിന് സമീപം വെച്ച് പെട്ടെന്ന് എത്തിയ അക്രമി പെൺകുട്ടിയെ ആശുപത്രിക്ക് പിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
വിദ്യാർത്ഥിനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിവരം അറിഞ്ഞെത്തിയ പൊലീസ് അക്രമിക്കായി വ്യാപക തിരച്ചിൽ നടത്തിവരികയാണ്. സംഭവത്തിൽ മെഡിക്കൽ കോളജ് ജീവനക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ, ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് തുടങ്ങിയവരിൽ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.
ബംഗാളിലെ ആർ ജി കർ ആശുപത്രിയിൽ കഴിഞ്ഞ വർഷം യുവ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത് രാജ്യത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന്റെ നടുക്കം മാറുംമുമ്പെയാണ് ബംഗാളിൽ വീണ്ടും മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായിരിക്കുന്നത്.