യുവാവ് വീടിനുള്ളിലെ കിടക്കയിൽ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽ….
ഇടുക്കിയിൽ യുവാവ് വീടിനുള്ളിലെ കിടക്കയിൽ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽ. ഉടുമ്പഞ്ചോല കാരിത്തോട് സ്വദേശി ശംങ്കിലി മുത്തു – സുന്ദരമ്മ ദമ്പതികളുടെ മകൻ സോൾരാജ് (30) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് വീടിനുള്ളിലെ കിടക്കയിൽ കഴുത്തു മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. കിടന്ന് ഉറങ്ങുന്നതിനിടയിൽ നടത്തിയ കൊലപാതകമാണെന്ന് സംശയിക്കുന്നു. മൃതദ്ദേഹത്തിന് രണ്ട് ദിവസം പാഴക്കമുണ്ട്.
മുറിക്കുള്ളിലെ തറയിൽ ഭിത്തിയോട് ചേർന്ന് വിരിച്ചിട്ട കിടക്ക ഷീറ്റിൽ തലക്കടിയിൽ കൈവച്ചു കിടന്നുറങ്ങുന്ന നിലയിൽ ചെരിഞ്ഞാണ് മൃതദേഹം കിടക്കുന്നത്. മുറിക്കുള്ളിലും ഷീറ്റിലും രക്തക്കറയുണ്ട്. സമീപത്തു ഒരു വെള്ള പെയിന്റ് ബക്കറ്റ് മറിഞ്ഞു കിടപ്പുണ്ട്. കൊലപാതമാണെന്നാണ് പ്രാഥമിക സൂചന. മദ്യപിച്ചു ബഹളമുണ്ടാക്കി മറ്റുള്ളവരെ ഉപദ്രവിക്കുന്ന സ്വഭാവം ഉണ്ടായിരുന്നതിനാൽ സോൾരാജ് വീട്ടിൽ ഒറ്റക്കാണ് താമസിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശനുസരണം കട്ടപ്പന ഡി വൈ എസ് പി. വി.എ.നിഷാദ്മോന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടർ മാരായ അനൂപ്മോൻ, ജർലിൻ.വി. സ്കറിയ, റ്റി. സി. മുരുകൻ എന്നിവരടങ്ങുന്ന പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.