ഇരട്ട വോട്ടുള്ളവര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാകില്ല 

വോട്ടര്‍പ്പട്ടികയില്‍ ഒന്നിലധികം ഇടങ്ങളില്‍ പേരുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഒന്നിലധികം വോട്ടുള്ളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കുന്ന ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് നടപ്പാക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. നിയമത്തിലെ വ്യവസ്ഥകള്‍ക്കെതിരേ എങ്ങനെ ഉത്തരാഖണ്ഡ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് സര്‍ക്കുലര്‍ പുറത്തിറക്കാന്‍ കഴിയുമെന്നും സുപ്രീംകോടതി ആരാഞ്ഞു.

2016-ലെ ഉത്തരാഖണ്ഡ് പഞ്ചായത്തിരാജ് ആക്ടിന്റെ 9 (6), 9 (7) വകുപ്പുകള്‍ പ്രകാരം വോട്ടര്‍പ്പട്ടികയില്‍ ഒന്നിലധികം ഇടങ്ങളില്‍ പേരുള്ളവര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാകില്ല. എന്നാല്‍ വ്യത്യസ്ത പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഒന്നിലധികം ഇടങ്ങളില്‍ വോട്ടുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കുന്ന സര്‍ക്കുലറാണ് ഉത്തരാഖണ്ഡ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയത്. ഒന്നിലധികം ഇടങ്ങളില്‍ വോട്ടുണ്ടെന്ന കാരണത്താല്‍ നാമനിര്‍ദേശപ്പത്രിക തള്ളരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു.

ഈ സര്‍ക്കുലര്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് ഉത്തരാഖണ്ഡ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഒരുകാരണവശാലും സര്‍ക്കുലര്‍ നടപ്പാക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് കമ്മിഷന് ജസ്റ്റിസ്മാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് രണ്ടുലക്ഷംരൂപ പിഴയിട്ടു.

Back to top button