പി പി ദിവ്യയ്ക്കെതിരെ വിജിലൻസ് അന്വേഷണം?…
കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം നേതാവ് പി പി ദിവ്യയ്ക്കെതിരെ ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യത്തിൽ രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. സർക്കാർ തീരുമാനമെടുത്തില്ലെങ്കിൽ ഹർജിക്കാരന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി അറിയിച്ചു. കണ്ണൂരിലെ കെഎസ്‍യു നേതാവ് മുഹമ്മദ് ഷമ്മാസിന്റെ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ പി പി ദിവ്യ കാർട്ടൺ ഇന്ത്യ അലിയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ബിനാമി കമ്പനി ആരംഭിച്ചുവെന്നാണ് ഹർജിയിലെ ആരോപണം. ഈ കമ്പനിക്ക് ജില്ലാ പഞ്ചായത്തിലെ നിർമ്മാണ കരാറുകൾ നൽകിയെന്നും അഴിമതി ഉണ്ടെന്നുമായിരുന്നു ആക്ഷേപം.
കണ്ണൂർ ജില്ലാ പഞ്ചായത്ത് കരാറുകൾ നൽകിയ കമ്പനി ദിവ്യയുടെ ബെനാമി കമ്പനിയാണ് എന്നാണ് കെഎസ്‍യു നേതാവ് മുഹമ്മദ് ഷമ്മാസിന്റെ ആരോപണം. ദിവ്യ പ്രസിഡന്റ് ആയിരിക്കെ 11കോടിയോളം രൂപയുടെ കരാറുകൾ കമ്പനിക്ക് നൽകിയിരുന്നു. കാർട്ടൻ ഇന്ത്യ അലയൻസ് എന്ന കമ്പനിയുടെ ഡയറക്ടർ ആസിഫും ദിവ്യയുടെ ഭർത്താവും ചേർന്നാണ് ഭൂമി ഇടപാടുകൾ നടത്തിയത്. കണ്ണൂർ പാലക്കയം തട്ടിൽ മുഹമ്മദ് ആസിഫിന്റെയും ദിവ്യയുടെ ഭർത്താവ് അജിത്തിന്റെയും പേരിൽ വാങ്ങിയത് നാലേക്കർ ഭൂമിയാണെന്നും മുഹമ്മദ് ഷമ്മാസ് ആരോപിക്കുന്നു. സ്ഥലം രജിസ്റ്റർ ചെയ്ത രേഖകൾ മുഹമ്മദ് ഷമ്മാസ് പുറത്തുവിടുകയും ചെയ്തിരുന്നു. മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആരോപണ വിധേയയായ പിപി ദിവ്യ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. നവീൻ ബാബുവിൻ്റെ മരണത്തിൽ തിരിച്ചടികൾ നേരിട്ട ദിവ്യക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളാണ് കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഉന്നയിക്കുന്നത്. നേരത്തേയും പെട്രോൾ പമ്പുമായി ബന്ധപ്പെട്ടും ദിവ്യയുടെ ഭർത്താവിനെതിരെ ആരോപണങ്ങളുണ്ടായിരുന്നു.