അല്‍പ്പമെങ്കിലും മനുഷ്യപ്പറ്റുണ്ടെങ്കില്‍, അവര്‍ അടിയന്തരമായി ചെയ്യേണ്ടത് ഇത്രയെങ്കിലുമാണ്…

കുന്നംകുളം സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ആഭ്യന്തര വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് എന്ന സിസ്റ്റത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ മറുപടി പറയാന്‍ ഉത്തരവാദിത്തമുണ്ട്. സത്യം മനസ്സിലായിട്ടും അത് മൂടിവെച്ച് മര്‍ദകരായ പൊലീസ് ക്രിമിനലുകളെ സംരക്ഷിക്കുകയായിരുന്നോ ഉന്നത പൊലീസ് നേതൃത്വമെന്നും അദ്ദേഹം ചോദിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാമിന്റെ വിമര്‍ശനം. തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ 2023 ഏപ്രില്‍ അഞ്ചിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്താണ് ക്രൂര മര്‍ദനത്തിനിരയായത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ വിവരാവകാശ കമീഷന്റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. തൃശൂര്‍ ചൊവ്വന്നൂരില്‍ വെച്ച് വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ് എ നുഹ്മാന്‍ സുജിത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയാണ് മര്‍ദിച്ചത്.

പൊലീസിലെ ക്രിമിനലുകളെ പുറത്താക്കുക, അവരെ മാതൃകാപരമായി ശിക്ഷിക്കുക, ക്രൂര പീഡനത്തിനിരയായ യുവ പൊതുപ്രവര്‍ത്തകന് നീതി നല്‍കുക. ആഭ്യന്തര വകുപ്പിന്റെ ചുമതലയിലുള്ളവര്‍ക്ക് ഇന്നാട്ടിലെ ജനങ്ങളോട് അല്‍പമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍, അല്‍പമെങ്കിലും മനുഷ്യപ്പറ്റുണ്ടെങ്കില്‍, അവര്‍ അടിയന്തരമായി ചെയ്യേണ്ടത് ഇത്രയെങ്കിലുമാണെന്നും ബല്‍റാം കുറിപ്പില്‍ പറയുന്നു.

Related Articles

Back to top button