കനത്ത മഴയിലും കാറ്റിലും 2.52 കോടി രൂപയുടെ നാശനഷ്ടം… തകർന്നത് 197 വീടുകൾ…

ശക്തമായ മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ കനത്ത നാശനഷ്ടം. ആറ് താലൂക്കുകളിലായി തകർന്നത് 197 വീടുകൾ. ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം എട്ടായി. തിരുവല്ല താലൂക്കിൽ ആറും മല്ലപ്പള്ളി, കോന്നി താലൂക്കുകളിൽ ഒന്നു വീതവും ക്യാമ്പുകളാണ് തുറന്നത്.

കനത്ത മഴയിലും കാറ്റിലും ജില്ലയിൽ ഇതുവരെ 2.52 കോടി രൂപയുടെ കൃഷി നാശം ഉണ്ടായി. 90.75 ഹെക്ടർ സ്ഥലത്ത് വിവിധ കാർഷിക വിളകൾ നശിച്ചു. 1676 കർഷകർക്കാണ് നാശനഷ്ടമുണ്ടായത്. അടൂർ ബ്ലോക്കിലാണ് കൂടുതൽ നാശം. 242 കർഷകർക്കായി 42.25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. നെല്ല്, വാഴ, റബർ എന്നിവയാണ് കൂടുതൽ നശിച്ചത്.

കോഴഞ്ചേരി, അടൂർ താലൂക്കുകളിൽ രണ്ടു വീതം വീടുകൾ പൂർണമായി തകർന്നു. തിരുവല്ല 53, റാന്നി 37, അടൂർ 32, കോഴഞ്ചേരി 31, കോന്നി 22, മല്ലപ്പള്ളി 22 എന്നിങ്ങനെയാണ് കണക്ക്. ജില്ലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്കും കനത്ത നഷ്ടം. ജില്ലയിലെ മൂന്ന് സെക്ഷനുകളിലായി 68.2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. മരങ്ങൾ വീണ് 124 ഹൈടെൻഷൻ പോസ്റ്റും 677 ലോടെൻഷൻ പോസ്റ്റും തകർന്നു. 992 ട്രാൻസ്ഫോർമറുകളും തകരാറിലായി. വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അതത് കെഎസ്ഇബി സെക്ഷൻ ഓഫീസിലോ, കൺട്രോൾ റൂം നമ്പറായ 9446009451 ലോ അറിയിക്കണം.

Related Articles

Back to top button