പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണത്തിൽ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്…
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും സ്വർണം മാറ്റിയ സംഭവത്തിൽ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. ചില ജീവനക്കാരെ പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും കൃത്യമായി തെളിവ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. അന്വേഷണ സംഘത്തോട് ഇതുവരെ നടത്തിയ അന്വേഷണ വിവരങ്ങളുമായി എത്താൻ ക്രമസമാധാന ചുമതലയുളള എഡിജിപി എച്ച് വെങ്കിടേഷ് നിർദ്ദേശിച്ചിട്ടുണ്ട്. ശ്രീകോവിലിന്റെ വാതിലിന്റെ പണിക്കായി പുറത്തെടുത്ത സ്വർണമാണ് കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്വർണം ക്ഷേത്ര മതിൽ കെട്ടിനുള്ളിലെ മണലിൽ പുതഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ബോധപൂർവ്വം സ്വർണം നിലത്തിട്ട് ചവിട്ടി താഴ്ത്തിയെന്നാണ് പൊലീസിന്റെ അനുമാനം. എന്നാൽ സ്വർണം കിടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ക്ഷേത്ര ജീവനക്കാരെ ഉപദ്രവിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സിഐടിയുവിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ സംഘടന ക്ഷേത്ര ഭരണസമിതിക്ക് കത്തു നൽകിയിട്ടുണ്ട്.



