കൊലപാതകവും ബലാത്സംഗവും ഉൾപ്പെടെ 11ഓളം കേസുകളിൽ പ്രതി.. മാവേലിക്കരയിൽ ഗുണ്ടാ നേതാവിനെ കാപ്പ ചുമത്തി നാടുകടത്തി…

ചാരുംമൂട്: ഗുണ്ടാ പ്രവർത്തനങ്ങൾക്കെതിരെ നടക്കുന്ന പൊലീസ് നടപടിയുടെ ഭാഗമായി താമരക്കുളം മേക്കുംമുറി സിനിൽ ഭവനത്തില്‍ സിനിൽരാജിനെ(41) കാപ്പ നിയമപ്രകാരം നാടുകടത്തി. 2007 ല്‍ താമരക്കുളത്ത് വേണുഗോപാൽ എന്ന ആളിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ഹൈക്കോടതിയിൽ അപ്പീൽ നൽകി ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തയാളാണ് സിനിൽ രാജ്

2007ലെ വേണുഗോപാൽ കൊലക്കേസിൽ മാവേലിക്കര അഡീഷണൽ ജില്ലാ കോടതിയിൽ വിചാരണ നടത്തിയ സമയം തനിക്കെതിരെ സാക്ഷി പറഞ്ഞു എന്ന വിരോധത്തിൽ കുഞ്ഞുമുഹമ്മദ് റാവുത്തർ (76) എന്നയാളെ കഴിഞ്ഞ ഡിസംബറിൽ താമരക്കുളം ഭാഗത്ത് വച്ച് തടഞ്ഞുനിർത്തി സിനില്‍ രാജ് ഗുരുതരമായി അടിച്ചു പരിക്കേൽപ്പിച്ചിരുന്നു. കുഞ്ഞുമുഹമ്മദ് റാവുത്തർ പല സ്ഥലങ്ങളിലും ഭിക്ഷാടനം നടത്തി ഉപജീവനം നടത്തുന്ന ആളാണ്. സിനില്‍ രാജിന്റെ ക്രൂരമായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

കുഞ്ഞുമുഹമ്മദ് റാവുത്തറിനെ ആക്രമിച്ച കേസിനെ തുടര്‍ന്നാണ് കാപ്പ നടപടി ആരംഭിച്ചത്. കൊലപാതകം, സ്ത്രീകളെ ആക്രമിക്കൽ, കൊലപാതക ശ്രമം, തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം എന്നിവ ഉൾപ്പെടെ നൂറനാട്, ശൂരനാട് എന്നീ പൊലീസ് സ്റ്റേഷനുകളിലായി 11 ഓളം കേസുകളിൽ പ്രതിയാണ് സിനിൽ രാജ്

Related Articles

Back to top button