കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും പേപ്പറും അടക്കം പിടിയിൽ…വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെ..എഫ്‌ഐആർ പകർപ്പ് പുറത്ത്..

കഞ്ചാവുമായി പിടിയിലായ റാപ്പർ വേടനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. ലഹരി ഉപയോഗവും ഗൂഢാലോചനയും ഉൾപ്പെടെയുള്ള വകുപ്പുകള്‍ ആണ് ചുമത്തിയത്. കേസില്‍ വേടന്‍ രണ്ടാം പ്രതിയാണ്. കഞ്ചാവ് ഉപയോഗത്തിനിടെയാണ് വേടനടക്കം 9 പേര്‍ പിടിയിലായതെന്ന് എഫ്‌ഐആറില്‍ പരാമർശിക്കുന്നു. കഞ്ചാവ് കൈവശം വച്ചത് വില്‍പ്പനയ്‌ക്കെന്നും എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നുണ്ട്. എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട്.

അതേസമയം പുലിപ്പല്ല് കേസില്‍ വനംവകുപ്പിന്റെ അറസ്റ്റിലായ വേടനെ ഇന്ന് പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും. മൃഗവേട്ട അടക്കമുള്ള വകുപ്പുകളാണ് വേടനെതിരെ ചുമത്തിയത്. പുലി പല്ല് കൈമാറിയത് മലേഷ്യൻ പൗരത്വമുള്ള തമിഴ് വംശജനായ രഞ്ജിത്ത് കുമ്പിടി ആണെന്ന് വേടൻ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ചെന്നൈയിൽ വെച്ചാണ് രഞ്ജിത്ത് പുലിപ്പല്ല് വേടന് കൈമാറിയത്. അറിഞ്ഞോ, അറിയാതെയോ പുലിപ്പല്ല് അടക്കമുള്ളവ കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും നിയമവിരുദ്ധമാണെന്ന് വനം വകുപ്പ് പറയുന്നു. കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വനം വകുപ്പ് വേടനെ അറസ്റ്റ് ചെയ്തത്.

കഞ്ചാവ് കേസില്‍ ഗൂഢാലോചനയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്നെ ആരും കുടുക്കിയതല്ലെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തനിക്ക് കാര്യങ്ങള്‍ പറയേണ്ട ആവശ്യമുണ്ടെന്നും പറഞ്ഞിരിക്കുമെന്നും വേടന്‍ പറഞ്ഞു. എല്ലാം വന്നിട്ട് പറയാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാവിലെയാണ് വേടന്റെ ഫ്ളാറ്റില്‍ നിന്ന് ആറ് ഗ്രാം കഞ്ചാവ് പിടികൂടിയത്. മേശപ്പുറത്തും മറ്റിടങ്ങളിലുമായാണ് കഞ്ചാവ് കണ്ടെത്തിയത്. ഒമ്പതരലക്ഷം രൂപയും ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ നിന്നും വേടന്റെ റാപ്പ് ഷോ ഒഴിവാക്കി.

Related Articles

Back to top button