ആർക്കുവേണേലും നിമിഷങ്ങൾക്കുള്ളിൽ ആധാർ റെഡി.. വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണ കേന്ദ്രത്തിലെത്തുന്നത് നൂറുകണക്കിന്.. പിടിവീണു….
സിം കാര്‍ഡ് എടുക്കാന്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തി വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ച് നല്കുന്ന കേന്ദ്രത്തിന് പൂട്ടിട്ട് പൊലീസ്. പണം നല്കിയാല് ഏതു പേരിലും ആധാര്‍ കാര്‍ഡ് നിര്‍മിച്ചു നല്കുന്ന പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെ ‘ഓപ്പറേഷന് ക്ലീന്‍’ന്റെ ഭാഗമായി പരിശോധനയിലാണ് പിടികൂടിയത്.
പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്സിലെ മുറിയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശി ഹാരിസുല്‍ ഇസ്ലാമിനെ(26) പെരുമ്പാവൂര്‍ എഎസ്പി ശക്തി സിങ് ആര്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അസം സ്വദേശി റെയ്ഹാനുദീനെ (20) കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.അതിഥിത്തൊഴിലാളികള്‍ക്കാണ് ഇയാള്‍ രേഖകള്‍ നിര്‍മിച്ചു നല്‍കുന്നത്. ഏതു പേരിലും ഏതു ഫോട്ടോ ഉപയോഗിച്ചും ആധാര്‍ കാര്‍ഡ് നിര്‍മിച്ചു നല്‍കും. ഒരേ ഫോട്ടോ ഉപയോഗിച്ചു വിവിധ പേരുകളില്‍ നിര്‍മിച്ച വ്യാജ ആധാര്‍ കാര്‍ഡുകള്‍ പൊലീസ് കണ്ടെടുത്തു. ആധാര്‍ കാര്‍ഡുകള്‍, ലാപ്ടോപ്, പ്രിന്റര്‍, മൊബൈല്‍ ഫോണുകള്‍, അര ലക്ഷത്തോളം രൂപ എന്നിവയും പിടികൂടി. സംഭവത്തില്‍ കൂടുതല്‍ പ്രതികളും മൊബൈല്‍ ഷോപ്പുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.