ചേന്ദമംഗലം കൂട്ടക്കൊല….പ്രതി ഋതുവിന് മാനസിക പ്രശ്‌നമില്ലെന്ന് പോലീസ്…

കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തലയ്ക്കടിച്ചുകൊന്ന കേസില്‍ കുറ്റപത്രം ഈ മാസം 15-ന് സമര്‍പ്പിക്കും. പ്രതിയായ ഋതുവിന് മാനസിക പ്രശ്‌നമില്ലെന്ന് പോലീസ് വ്യക്തമാക്കി.

ലഹരിയിലായിരിക്കെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന നിഗമനങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍, പ്രതി ലഹരിയിലല്ല കൊലനടത്തിയതെന്ന വിവരം പോലീസ് പിന്നീട് പുറത്തുവിട്ടിരുന്നു. ഇയാള്‍ക്ക് മറ്റ് മാനസികപ്രശ്‌നങ്ങളും ഇല്ലെന്ന് പോലീസ് വ്യക്തമാക്കി. കേസില്‍ ഋതു മാത്രമാണ് പ്രതിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

പേരപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനിഷ (32) എന്നിവരെയാണ് അയല്‍വാസിയായ ഋതു വീട്ടില്‍ക്കയറി ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ വിനിഷയുടെ ഭര്‍ത്താവ് ജിതിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ജനുവരി 15-നാണ് സംഭവം നടന്നത്.

മുനമ്പം ഡിവൈഎസ്പി എസ്. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള 17 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്. 30 ദിവസംകൊണ്ട് കുറ്റപത്രം പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം. കുറ്റപത്രത്തില്‍ നൂറിലധികം സാക്ഷികളാണുള്ളത്. ഇതില്‍ അന്‍പതോളം അനുബന്ധ തെളിവുകളുണ്ട്. ഋതു കൊലനടത്താനായി വീട്ടിലെത്തുന്നതിന്റെ സിസിടിവ ദൃശ്യങ്ങളും വിനീഷയുടേയും ജിതിന്റേയും രണ്ട് മക്കളുടെ സാക്ഷിമൊഴികളുമാണ് അനുബന്ധ തെളിവുകളില്‍ പ്രധാനം.

Related Articles

Back to top button