കെഎസ്ആർടിസിയിൽ പണിമുടക്ക് തുടങ്ങി…ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ…

കെഎസ്ആർടിസിയിൽ പണിമുടക്ക് തുടങ്ങി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) പണിമുടക്ക് നടത്തുന്നത്. ഇന്നലെ അർധരാത്രി മുതൽ ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്.

12 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എല്ലാ മാസവും അഞ്ചിനു മുൻപു നൽകുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ശമ്പളം നൽകുന്നത് മാസം പകുതിയോടെയാണ്. ഇതാണ് സമരത്തിന്റെ പ്രധാന കാരണം. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, ഡിഎ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണ കരാറിന്റെ സർക്കാർ ഉത്തരവ് ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കൊഴിവാക്കാൻ കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ സംഘടന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, ചർച്ച പരാജയപെട്ടതിനെ തുടർന്നാണ് സമരവുമായി മുന്നോട്ട് പോകാൻ സംഘടന തീരുമാനിച്ചത്.

ശമ്പളവിതരണത്തിൽ പോലും മാനേജ്‌മെന്റ് ഉറപ്പ് നൽകാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ടിഡിഎഫ് ഭാരവാഹികൾ പറഞ്ഞു. എട്ടരവർഷത്തിനിടെ ഒരിക്കൽപോലും ശമ്പളവും പെൻഷനും കൃത്യസമയത്ത് നൽകിയിട്ടില്ല. കെ എസ് ആർ ടി സിയിലെ ഡിഎ കുടിശ്ശിക 31 ശതമാനമാണ് . മറ്റൊരു പൊതുമേഖല സ്ഥാപനത്തിലും ഇത്രയും കുടിശ്ശികയില്ല എന്നും ടി ഡി എഫ് ഭാരവാഹികൾ ആരോപിച്ചു.

അതേസമയം, പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. സിവിൽ സർജന്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അല്ലാതെ അവധി അനുവദിക്കരുതെന്ന് മാനേജ്മെന്റ് നിർദേശിച്ചു. കന്റീനുകൾ പ്രവർത്തിക്കണം. വീഴ്ച വരുത്തിയാൽ ലൈസൻസ് റദ്ദാക്കും. താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസുകൾ നടത്താനും നിർദേശിച്ചിട്ടുണ്ട്.

എന്നാൽ, ഡയസ്നോൺ പ്രഖ്യാപിച്ചു പണിമുടക്ക് അട്ടിമറിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും ടിഡിഎഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി, വർക്കിങ് പ്രസിഡന്റ് എം. വിൻസന്റ് എംഎൽഎ, ജനറൽ സെക്രട്ടറി വി.എസ്.ശിവകുമാർ എന്നിവർ അറിയിച്ചു.

Related Articles

Back to top button