10 മാസം പ്രായമുള്ള കുട്ടിയുടെയും സ്ത്രീയുടെയും കൃഷ്ണമണികൾ നഷ്ടപ്പെട്ടു…. എട്ട് വയസ്സുകാരിയുടെ ശരീരത്തിൽ….പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്..
മണിപ്പൂരില്‍ കൊല്ലപ്പെട്ട ആറംഗ കുടുംബത്തിന്റെ ഞെട്ടിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കൊല്ലപ്പെട്ട 10 മാസം പ്രായമുള്ള കുട്ടിയുടെയും ഒരു സ്ത്രീയുടെയും കൃഷ്ണമണികള്‍ കാണാതായപ്പോള്‍ എട്ട് വയസ്സുകാരിയുടെ മൃതദേഹത്തില്‍ ഒന്നിലധികം വെടിയുണ്ടകള്‍ കാണപ്പെട്ടതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ കുക്കി-സോ തീവ്രവാദികള്‍ മെയ്‌തേയി കുടുംബത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് ആരോപണം.
സില്‍ചാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ലൈഷ്റാം ലംഗന്‍ബ എന്ന 10 മാസം പ്രായമുള്ള ആണ്‍കുട്ടിയുടെ രണ്ട് കണ്ണുകളും നഷ്ടപ്പെട്ടിരുന്നതായും ശരീരം കത്തിയ നിലയിലാണെന്നും തല വെട്ടിയ നിലയിലാണെന്നും വെളിപ്പെടുത്തി.
നവംബര്‍ 17 ന് കുഞ്ഞിനെ കണ്ടെത്തിയെങ്കിലും മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ ടെലന്‍ തജന്‍ഗന്‍ബി എന്ന എട്ടുവയസ്സുകാരിയുടെ ശരീരത്തില്‍ നിരവധി വെടിയുണ്ടകളും കണ്ടെത്തി. 31 കാരിയായ ടെലിം തോയ്ബി എന്ന സ്ത്രീയുടെ തലയോട്ടി വെടിയേറ്റ് തകര്‍ന്നിരുന്നു.
കുടുംബത്തിലെ മറ്റ് മൂന്ന് അംഗങ്ങളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന് ദിവസങ്ങള്‍ക്ക് ശേഷം ബുധനാഴ്ചയാണ് വിവരങ്ങള്‍ പരസ്യമാക്കിയത്.
മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ നിന്ന് തെക്കന്‍ അസമിലെ കച്ചാറിലേക്ക് ഒഴുകുന്ന ബരാക് നദിയില്‍ നിന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.