പിണറായി 3.0 പ്രചാരണത്തിന് തുടക്കം…ചേലക്കരയിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് ഇടത് പക്ഷം…
തിരുവനന്തപുരം: വിവാദക്കൊടുങ്കാറ്റുകളെ അതിജീവിച്ചുള്ള ചേലക്കരയിലെ വിജയത്തിലൂടെ സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് തെളിയിക്കാൻ സിപിഎമ്മിന് കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആത്മവിശ്വാസം കൂടി എന്ന് മാത്രമല്ല, മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന പ്രചാരണത്തിന് കൂടി ഇടത് കേന്ദ്രങ്ങൾ തുടക്കമിട്ടു.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഉരകല്ലിരിക്കുന്നത് ചേലക്കരയിലെന്നായിരുന്നു സര്‍ക്കാരിനേയും ഭരണമുന്നണിയേയും നോക്കി പ്രതിപക്ഷം പറഞ്ഞിരുന്നത്. സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും പൊതുവേയും പിണറായി വിജയൻ പ്രതിസ്ഥാനത്തും നിൽക്കുന്ന ഭരണവിരുദ്ധ ഇടതുവിരുദ്ധ പ്രചാരണങ്ങൾ ഒരു വശത്ത്. തെരഞ്ഞെടുപ്പ് കളം സജീവമായപ്പോൾ തന്നെ ആളിപ്പടര്‍ന്ന എഡിഎം ആത്മഹത്യ വിവാദം. പാലക്കാട്ടെ കാലുമാറ്റ സ്ഥാനാര്‍ത്ഥിത്വം മുതൽ പ്രചാരണ നയസമീപനങ്ങളിലെടുത്ത വിവാദ നിലപാടുകളും മാത്രമല്ല ഇപി ജയരാജന്റെ ആത്മകഥാ വിവാദം വരെ കണക്കറ്റ് കത്തി. ആര് ജയിച്ചാലും ചേലക്കരയിൽ ഭൂരിപക്ഷം മൂവായിരം കടക്കില്ലെന്ന് വരെയായി പ്രവചനം. എന്നാൽ, പന്ത്രണ്ടായിരത്തിലേറെ ഭൂരിപക്ഷത്തിലെ പ്രദീപിൻ്റെ ജയം സിപിഎമ്മിന് നൽകുന്നത് വലിയ ഊർജ്ജമാണ്.




