ഡിജിറ്റല്‍ അറസ്റ്റ് ചെയ്‌തെന്ന് വിശ്വസിപ്പിച്ച് തൃശൂര്‍ സ്വദേശിയിൽ നിന്ന് തട്ടിയത് 4 കോടി 11 ലക്ഷം…

ഡിജിറ്റല്‍ അറസ്റ്റ് ചെയ്‌തെന്ന് വിശ്വസിപ്പിച്ച് കോണത്തുകുന്ന് സ്വദേശിയായ 85-കാരനില്‍നിന്ന് നാല് കോടി പതിനൊന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ തട്ടിപ്പ് സംഘാംഗം തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസിന്റെ പിടിയിലായി. മലപ്പുറം പാണ്ടിക്കാട് കുറ്റിപ്പുള്ളി സ്വദേശി അല്ലപ്ര വീട്ടില്‍ റഷീക് രാജ (26) എന്നയാളെയാണ് പാണ്ടിക്കാട്ടുനിന്നും തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
തട്ടിപ്പ് പണത്തില്‍ ഉള്‍പ്പെട്ട 799000 രൂപ സ്വന്തം അക്കൗണ്ടിലേക്ക് അയപ്പിച്ചു വാങ്ങുകയും, പിന്നീട് ഈ തുക ചെക്ക് മുഖേന പിന്‍വലിച്ച് പ്രധാന പ്രതികള്‍ക്ക് കൈമാറി കമ്മീഷന്‍ കൈപ്പറ്റുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
2025 സെപ്റ്റംബര്‍ 9 മുതല്‍ 2026 ജനുവരി 1 വരെയുള്ള കാലയളവിലാണ് വയോധികനെ ഭയപ്പെടുത്തി തട്ടിപ്പ് നടത്തിയത്. മണി ലോണ്‍ഡറിങ്ങുമായി ബന്ധപ്പെട്ട് മുംബൈ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷിക്കുന്ന കേസില്‍ ഉള്‍പ്പെട്ട 257 ബാങ്ക് അക്കൗണ്ടുകളില്‍ ഒന്ന് പരാതിക്കാരന്റെ പേരിലാണെന്ന് പ്രതികള്‍ വാട്‌സാപ്പ് കോളിലൂടെ വിളിച്ച് വിശ്വസിപ്പിക്കുകയായിരുന്നു.



