സംശയരോഗം: വിദേശത്ത് നിന്നെത്തിയ ഭർത്താവ് ഭാര്യയെ പെട്രോളൊഴിച്ചു, അടുപ്പിൽനിന്ന് തീപടർന്ന് ദാരുണാന്ത്യം
കൊല്ലം: പ്രണയിച്ച് വിവാഹിതരായവരാണ് ബിനും ശരണ്യയും. വിദേശത്ത് ജോലി ഉണ്ടായിരുന്ന ബിനു ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. കഴിഞ്ഞ കുറച്ചുകാലമായി ബിനുവിന് ശരണ്യയെ സംശയമായിരുന്നു. ബിനു വിദേശത്ത് നിന്നെത്തിയത് മുതൽ ബിനുവും ശരണ്യയും ഭര്‍ത്താവിന്റെ വീടായ എഴുകോണില്‍ താമസിച്ചു വരികയായിരുന്നു. എന്നാൽ രണ്ട് ദിവസം മുമ്പ് ബിനുവുമായി വഴക്കിട്ട ശരണ്യ നീണ്ടകരയിലെ വീട്ടിലെത്തിയത്.ശരണ്യയെ കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെ എഴുകോണില്‍ നിന്ന് ബിനു ഇന്നലെ നീണ്ടകരയിലെത്തിയത്. പെട്രോൾ വാങ്ങി കൈയിൽ കരുതിയാണ് ബിനു എത്തിയത്. അടുക്കളയുടെ സമീപത്ത് ഒളിച്ചിരുന്ന ബിനു, ശരണ്യയുടെ അച്ഛൻ പുറത്തുപോയ തക്കം നോക്കി വീട്ടിൽ കയറുകയായിരുന്നു. അടുക്കളയിൽ പാചകം ചെയ്തുകൊണ്ടുനിൽക്കുകയായിരുന്നു ഈ സമയം ശരണ്യ. അവിടെ വെച്ചും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. അതിനിടെയാണ് കൈയിൽ കരുതിയിരുന്ന പെട്രോൾ ശരണ്യയുടെ ദേഹത്തേക്ക് ഒഴിച്ചത്. ഈ സമയം അടുപ്പിൽനിന്ന് തീ ശരണ്യയുടെ ദേഹത്തേക്ക് പടരുകയായിരുന്നു.നീണ്ടകര നീലേശ്വരം തോപ്പില്‍ ശരണ്യ ഭവനില്‍ ശരണ്യയാണ് (35) മരിച്ചത്. ഭര്‍ത്താവ് എഴുകോണ്‍ ചീരങ്കാവ് ബിജു ഭവനത്തില്‍ ബിനു (40)സംഭവത്തിനു ശേഷം ചവറ പോലീസില്‍ കീഴടങ്ങി.90 ശതമാനം പൊള്ളലേറ്റ ശരണ്യയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകുന്നേരത്തോടെയാണ് ചികിത്സയിലിരിക്കെ ശരണ്യ മരണത്തിന് കീഴടങ്ങിയത്.