രണ്ടാമത് ജനിച്ചതും പെൺകുഞ്ഞ്.. ആശുപത്രി ബിൽ അടയ്ക്കാൻ പോലും ഭർത്താവ് തയ്യാറായില്ല.. മനോവിഷമത്തിൽ ജീവനൊടുക്കി യുവതി..

പെൺകുഞ്ഞ് ജനിച്ചതിലുള്ള ഭർത്താവിന്റെ ഇഷ്ടക്കേടും കുത്തുവാക്കുകളും കാരണം മനസ്സ് മടുത്ത യുവതി ജീവനൊടുക്കി. രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതോടെ ഭർത്താവ് നീരസം പ്രകടിപ്പിക്കുകയും പരിഹസിക്കുകയും ചെയ്തതോടെയാണ് യുവതി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ബെംഗളൂരു ലഗ്ഗരെ മുനീശ്വര ബ്ലോക്കിൽ താമസിക്കുന്ന ഹാസൻ അരസിക്കരെ സ്വദേശിനി രക്ഷിത (26) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ഭർത്താവ് രവീഷ് ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ മനംനൊന്താണ് മകൾ ജീവിതം അവസാനിപ്പിച്ചതെന്ന് രക്ഷിതയുടെ മാതാപിതാക്കൾ പറഞ്ഞു. മകളുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് രവീഷിനെതിരെ പിതാവ് തിമ്മരാജു പോലീസിന് പരാതി നൽകി.

തിമ്മരാജു നൽകിയ പരാതിയിൽ 3 വയസുകാരിയായ മൂത്ത മകളെയും രവീഷ് ഉപദ്രവിച്ചിരുന്നുവെന്ന് പറയുന്നു. രണ്ടാമത് ജനിച്ചതും പെൺകുഞ്ഞാണെന്ന് അറിഞ്ഞതോടെ രവീഷ് ആശുപത്രി ബിൽ അടയ്ക്കാൻ പോലും തയ്യാറായില്ല എന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button