വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടി.. കൊലപാതകത്തിന് പിന്നില്‍..നടുക്കം മാറാതെ കാഞ്ഞിരക്കൊല്ലി ഗ്രാമം..

കാഞ്ഞിരക്കൊല്ലിയില്‍ വീട്ടില്‍ കയറി കൊല്ലപ്പണിക്കാരനായ നിധീഷ് ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്. കോരിച്ചൊരിയുന്ന മഴയത്ത് നടന്ന കൊലപാതകം നാടിനെ നടുക്കിയിരിക്കുകയാണ്. കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടെന്ന് പൊലീസ്. അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുകയുള്ളൂവെന്ന് പയ്യാവൂര്‍ എസ്എച്ച്ഒ ട്വിങ്കിള്‍ ശശി വ്യക്തമാക്കി. കൊലപാതകം നടത്തിയ സംഘത്തിനായി പയ്യാവൂര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കൊല്ലപ്പണിക്കാരനായ കൊല്ലപ്പെട്ട നിധീഷ് നേരത്തെ നാടന്‍ തോക്ക് നിര്‍മിച്ച് നല്‍കിയിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞതായും എസ്എച്ച്ഒ പറഞ്ഞു. കഴിഞ്ഞ ആഴ്ച ഇവിടെ പരിശോധന നടത്തിയിരുന്നുവെന്നും എന്നാല്‍ തോക്ക് കണ്ടെത്തിയിട്ടില്ലെന്നും ട്വിങ്കിള്‍ പറഞ്ഞു. എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച്ച പകല്‍ പന്ത്രണ്ടു മണിക്കാണ് പയ്യാവൂരിനടുത്തെ കാഞ്ഞിരക്കൊല്ലിയില്‍ നിധീഷിനെ ബൈക്കിലെത്തിയരണ്ടംഗ സംഘം വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊലപ്പെടുത്തിയത്.

കൊല നടത്തിയ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പയ്യാവൂര്‍ പൊലീസ് അറിയിച്ചു. കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്കാണ് അജ്ഞാതസംഘം കാഞ്ഞിരക്കൊല്ലി ആമിനപ്പാലത്തെ പണി തീരാത്ത വീട്ടിലെത്തി മഠത്തേടത്ത് വീട്ടില്‍ നിധീഷ് ബാബുവിനെ(38)വെട്ടിക്കൊലപ്പെടുത്തിയത്.

ഭര്‍ത്താവിനെ അക്രമിക്കുന്നത് തടയാന്‍ ചെന്ന ഭാര്യ ശ്രുതിയുടെ(28)കൈയില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇവര്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തലയുടെ പിന്‍ഭാഗത്ത് കത്തികൊണ്ട് വെട്ടിയതാണ് നിധീഷിന്റെ മരണത്തിന് ഇടയാക്കിയതെന്നാണ് സൂചന. കൊല്ലപ്പണിക്കാരനായ നിധീഷ് ആലയില്‍ പണി തീര്‍ത്തുവെച്ച കത്തി ഉപയോഗിച്ചാണ് കൊല നടത്തിയതെന്നാണ് വിവരം.

പയ്യാവൂര്‍ ഇന്‍സ്പെക്ടര്‍ ട്വിങ്കിള്‍ ശശിയാണ് കേസന്വേഷിക്കുന്നത്. കണ്ണൂര്‍ റൂറല്‍ എസ്പിയുള്‍പ്പെടെ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പയ്യാവൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പണി തീരാത്ത വീട്ടിലാണ് നിധീഷ് ബാബുവും കുടുംബവും താമസിച്ചിരുന്നത്. ബൈക്കിലെത്തിയ കൊലയാളി സംഘം വീട്ടില്‍ നിന്നും വിളിച്ചിറക്കിയാണ് വെട്ടി കൊന്നത്.

നിധീഷിന്റെ കൊല്ലപ്പണിശാലവീടിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പണി കഴിപ്പിക്കാന്‍ കൊണ്ടുവന്ന വെട്ടുകത്തി ഉപയോഗിച്ചാണ് നിധീഷിനെ വെട്ടിയതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക സൂചന. എന്നാല്‍ എന്താണ് കൊലപാതക കാരണമെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. വളരെ ദരിദ്രമായ സാഹചര്യത്തില്‍ തൊഴിലെടുത്തു ജീവിച്ചു വരുന്ന യുവാവാണ് കൊലക്കത്തിക്ക് ഇരയായത്

Related Articles

Back to top button