അലങ്കാര ചെടിക്കടയിലെ ക്രൂരത; അമ്പലമുക്ക് വിനീത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്..

അമ്പലമുക്ക് വിനീത കൊലക്കേസിൽ കോടതി ഇന്ന് ശിക്ഷ വിധിക്കും. തമിഴ്നാട് കന്യാകുമാരി സ്വദേശി രാജേന്ദ്രനാണ് പ്രതി. 2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടിക്കടയിൽ വച്ച് രാജേന്ദ്രൻ വിനീതയെ കുത്തിക്കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തിൽ ഉണ്ടായിരുന്ന നാലരപ്പവൻ സ്വർണമാല കവരാനായിരുന്നു ക്രൂരകൊലപാതകം.

കേസിൽ കൊലപാതകം, കവർച്ച, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് പ്രസൂൺ മോഹൻ കണ്ടെത്തിയിരുന്നു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ- ശാസ്ത്രീയ തെളിവുകൾ പ്രകാരമായിരുന്നു അന്വേഷണം.

118 സാക്ഷികളിൽ 96 പേരെ വിസ്തരിച്ചു. പ്രതിയുടെ ദൃശ്യങ്ങൾ അടങ്ങിയ 12 പെൻഡ്രൈവുകൾ ഏഴ് യുഎസ്ബികൾ എന്നിവ ഹാജരാക്കി. ഇതുകൂടാതെ 222 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രതിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലവും മാനസികാവസ്ഥയും മനസിലാക്കാൻ കന്യാകുമാരി, തിരുവനന്തപുരം ജില്ലാ കലക്ടർമാരുടേതടക്കം ഏഴ് റിപ്പോർട്ടുകളും തേടിയിരുന്നു.

അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. സമാനരീതിയില്‍ നേരത്തെ തമിഴ്‌നാട് വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, ഇവരുടെ വളർത്തുമകളായ അഭിശ്രീ എന്നിവരെയും പ്രതി കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി പേരൂർക്കടയിൽ ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്യുമ്പോഴായിരുന്നു വിനീതയുടെ കൊലപാതകം.

Related Articles

Back to top button