കടം കൊണ്ട് മരിക്കേണ്ട സാഹചര്യം വിനീതിനില്ല….അജിത്ത് ഉപദ്രവിച്ചത് കൊണ്ടാണ് വിനീത് ജീവനൊടുക്കിയത്….SOG കമാൻഡോ വിനീതിന്റെ മരണത്തിൽ കുടുംബത്തിന്റെ മൊഴിയെടുത്ത്…
അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽവെച്ച് ഹവിൽദാർ വിനീത് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുത്തു. വയനാട് കോട്ടത്തറ തെക്കുംതറയിലെ വീട്ടിൽ അന്വേഷണ സംഘം നേരിട്ടെത്തിയാണ് മൊഴിയെടുത്തത്. വിനീതിന്റെ അച്ഛൻ, അമ്മ, ഭാര്യ, ഭാര്യയുടെ മാതാപിതാക്കൾ, സുഹൃത്ത് എന്നിവരുടെ മൊഴിയാണ് എടുത്തത്.
വിനീത് ആത്മഹത്യ ചെയ്തതിന് പിന്നിൽ അസി. കമാൻഡൻ്റ് അജിത്ത് ആണെന്ന് പറഞ്ഞ് സഹോദരൻ ബിപിൻ രംഗത്ത് എത്തിയിരുന്നു. അജിത്ത് ഉപദ്രവിച്ചത് കൊണ്ടാണ് വിനീത് ജീവനൊടുക്കിയത്. അജിത്തിന് വ്യക്തി വൈരാഗ്യമുണ്ടായിരുന്നു എന്നും ബിപിൻ വെളിപ്പെടുത്തിയിരുന്നു. കടം കൊണ്ട് മരിക്കേണ്ട സാഹചര്യം വിനീതിനില്ല. എ സി അജിത്തിനെ മാറ്റി നിർത്തിയാണ് അന്വേഷണം വേണ്ടതെന്നും ബിപിൻ പറഞ്ഞിരുന്നു.
അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിന്നുവെന്ന് വ്യക്തമാക്കുന്ന മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തു വന്നിരുന്നു. സുഹൃത്ത് മരിച്ചതിലെ വീഴ്ച്ച വിനീത് കുമാര്‍ ചോദ്യം ചെയ്തത് വൈരാഗ്യത്തിന് ഇടയാക്കിയെന്ന് മൊഴിയില്‍ പറയുന്നു. 2021 സെപ്തംബര്‍ 16 നാണ് വിനീതിന്റെ സുഹൃത്ത് സുനീഷ് മരിക്കുന്നത്. എസ്ഒജി ക്യാമ്പിലെ ട്രെയിനിംഗിനിടെയാണ് വയനാട് സ്വദേശിയായ സുനീഷ് മരിച്ചത്. കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.