കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം… പൊതുദർശനം തിരുവാങ്കുളം മറ്റക്കുഴിയിലെ വീട്ടിൽ…
പുഴയിലെറിഞ്ഞ് 3 വയസുകാരി കല്യാണിയെ കൊന്ന സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശ്ശേരി മെഡിക്കൽ കോളേജിൽ കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. കല്യാണിയുടെ അച്ഛന്റെ വീട്ടുകാർ മൃതദേഹം ഏറ്റുവാങ്ങും. തിരുവാങ്കുളം മറ്റക്കുഴിയിലെ വീട്ടിലായിരിക്കും പൊതുദർശനം. ഇന്ന് നാല് മണിക്ക് തിരുവാണിയൂർ പൊതുശ്മശാനത്തിൽ സംസ്കരിക്കും.
കുഞ്ഞിൻ്റെ അമ്മ സന്ധ്യ കുറ്റസമ്മതം നടത്തിയതിനെ തുടർന്ന് സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയതിന്റെ കാരണം തേടുകയാണ് പൊലീസ്. സന്ധ്യയും ഭർത്താവും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് സന്ധ്യയുടെ അമ്മ അല്ലി പറയുന്നു. സന്ധ്യ മുമ്പും കുഞ്ഞിനെ ഉപദ്രവിച്ചിട്ടുണ്ടെന്ന് അച്ഛൻ സുഭാഷും പറയുന്നു. സന്ധ്യ മുൻപും കുഞ്ഞിനെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചിരുന്നുവെന്ന് അയൽവാസിയും പറയുന്നു.
സന്ധ്യ ഗാർഹിക പീഡനം നേരിട്ടിരുന്നുവെന്ന് അമ്മ അല്ലി പറയുന്നു. ഇക്കാര്യവും പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്. സന്ധ്യക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്ന കാര്യം പരിശോധിക്കും. ഐസ്ക്രീമിൽ വിഷം കലർത്തി രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്താൻ സന്ധ്യ മാസങ്ങൾക്ക് മുമ്പ് ശ്രമിച്ചിരുന്നുവെന്ന് ഭർത്താവിന്റെ കുടുബം ആരോപിക്കുന്നുണ്ട്. രണ്ട് വയസുണ്ടായിരുന്ന സമയത്ത് കല്യാണിയെ സന്ധ്യ ടോർച്ച് കൊണ്ട് ക്രൂരമായി ഉപദ്രവിച്ചെന്നും ഇവർ പറയുന്നു.
ഇന്നലെ രാത്രി എട്ട് മണിക്കാണ് സന്ധ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. താനാണിത് ചെയ്തതെന്നും ഇക്കാര്യത്തിൽ മറ്റൊന്നും പറയാനില്ലെന്നുമാണ് സന്ധ്യ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്. സന്ധ്യയെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.