മഹായിടയൻ ദൈവത്തിങ്കലേക്ക്.. സെന്റ് മേരി മേജർ ബസലിക്കയിൽ പാപ്പയ്ക്ക് അന്ത്യവിശ്രമം..
ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് പാപ്പയ്ക്ക് കണ്ണീരോടെയും ആദരവോടെയും വിട നൽകി ലോകം. പാപ്പയുടെ ആഗ്രഹം പോലെ തന്നെ സാന്താ മറിയ മജോറ ബസലിക്കയിൽ ആണ് പാപ്പയുടെ ഭൗതിക ശരീരം അടക്കം ചെയ്തത്. തന്റെ ശവകുടീരം അലങ്കാരങ്ങളൊന്നുമില്ലാതെ, ലളിതമായി, നിലത്തായിരിക്കണം എന്നായിരുന്നു പാപ്പ തന്റെ മരണപത്രത്തിൽ പറഞ്ഞിരുന്നത്. പാപ്പയുടെ സംസ്കാര ചടങ്ങുകൾ സ്വകാര്യമായിട്ടാണ് നടത്തിയത്.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിലായിരുന്നു പാപ്പയുടെ സംസ്കാര ശുശ്രൂഷകളുടെ തുടക്കം. അന്തിമോപചാരമര്‍പ്പിക്കാൻ ട്രംപും സെലൻസ്കിയും ഇന്ത്യൻ രാഷ്ട്രപതിയും അടക്കം 130 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിലെത്തിയിരുന്നു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചത്. ചത്വരത്തിലെ ചടങ്ങുകൾക്കുശേഷം ഭൗതികശരീരം നാലു കിലോമീറ്റർ അകലെയുള്ള സെന്‍റ് മേരി മേജർ ബസിലിക്കയിലേക്ക് വിലാപയാത്രയായിട്ടാണ് എത്തിച്ചത്. വിലാപയാത്രയിലുടനീളം വഴിനീളെ വെള്ളപ്പൂക്കളുമായി ജനസാഗരമാണ് കാത്തിരുന്നത്