പഹല്‍ഗാം ഭീകരാക്രമണം; സഞ്ചാരികള്‍ക്കായി താഴ്‌വര തുറന്ന് നൽകിയത് സുരക്ഷാ ഏജന്‍സികൾ അറിയാതെ…
പഹല്‍ഗാം ഭീകരാക്രമണം നടന്ന ബൈസരണ്‍ താഴ്‌വര തുറന്നത് സുരക്ഷാ ഏജന്‍സികളുടെ അറിവോടെയല്ലെന്ന് വിവരം. ഇന്നലെ നടന്ന സര്‍വ കക്ഷിയോഗത്തിലാണ് ഇത് സംബന്ധിച്ച സൂചന ലഭിച്ചത്. വിനോദ സഞ്ചാരികള്‍ക്കായി ഏപ്രില്‍ 20ന് ബൈസരണ്‍ താഴ്‌വര തുറന്നത് സുരക്ഷാ ഏജന്‍സികളുടെ അറിവോടെയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചതായി ഹാരിസ് ബീരാന്‍ എംപി പറഞ്ഞു. സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷകക്ഷികള്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യം സൂചിപ്പിച്ചത്.
സാധാരണയായി അമര്‍നാഥ് യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി ജൂണ്‍ മാസത്തിലാണ് ബൈസരണ്‍ താഴ്‌വര തുറന്നുകൊടുക്കുന്നത്. അതിനാലാണ് സുരക്ഷാവീഴ്ചയുണ്ടായോ എന്ന ചോദ്യം പ്രതിപക്ഷകക്ഷികള്‍ യോഗത്തില്‍ ഉയര്‍ത്തിയത്. സുരക്ഷാവീഴ്ചയുണ്ടായോ എന്ന കാര്യം പരിശോധിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാത്തതിനെ കുറിച്ചും പ്രതിപക്ഷകക്ഷികള്‍ ചോദ്യമുന്നയിച്ചു.
ആക്രമണ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിയതിനെ കുറിച്ചും യോഗത്തില്‍ ചോദ്യമുയര്‍ന്നിരുന്നു. ഭീകരാക്രമണം നടന്ന സ്ഥലത്തേക്ക് 45 മിനിറ്റ് കാല്‍നടയായി സഞ്ചരിക്കേണ്ടതുണ്ടെന്നും ഹെലികോപ്ടര്‍ എത്തിച്ചേരാന്‍ വൈകിയതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായതെന്ന് സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന് പൂര്‍ണപിന്തുണ നല്‍കുമെന്ന് എല്ലാ കക്ഷികളും അറിയിച്ചതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു മാധ്യമങ്ങളോട് പ്രതികരിച്ചു.
ഭീകരാക്രമണത്തെ എല്ലാ കക്ഷികളും അപലപിച്ചതായും ഭീകരവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷകക്ഷികള്‍ സര്‍ക്കാരിനൊപ്പം നിലകൊള്ളുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.