വോട്ടെടുപ്പ് ദിനത്തിലും അവയവദാനം… ഹൃദയം കൊച്ചിയിലേക്ക്

തിരുവനന്തപുരം: കേരളം വിധിയെഴുതുന്ന സുപ്രധാന ദിനത്തിൽ, നാടിനെ നോമ്പരപ്പെടുത്തുന്നതോടൊപ്പം അഭിമാനം തോന്നിപ്പിക്കുന്നതുമായ ഒരു അവയവദാനം. മസ്തിഷ്കമരണം സ്ഥിരീകരിച്ച 35 വയസ്സുകാരി ജയി ജയകുമാറിന്റെ അവയവങ്ങൾ അഞ്ച് പേർക്ക് പുതുജീവൻ നൽകും. ടെക്‌നോ പാർക്കിലെ ഐടി കമ്പനി ജീവനക്കാരിയായിരുന്നു ജയി ജയകുമാർ.
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് ശേഖരിക്കുന്ന ഹൃദയം എറണാകുളത്തെ ലിസി ആശുപത്രിയിലേക്കാണ് കൊണ്ടുപോകുന്നത്. സമയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ എയർ ആംബുലൻസ് വഴിയാണ് ഹൃദയം കൊച്ചിയിലെത്തിക്കുക. ആശുപത്രിയിൽ നിന്ന് വിമാനത്താവളത്തിലേക്കും തിരിച്ചും ഹൃദയം വേഗത്തിൽ എത്തിക്കാൻ പോലീസ് വിപുലമായ ഗ്രീൻ ചാനൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ലിസി ആശുപത്രിയിൽ പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകുന്നത്.
ഹൃദയം കൂടാതെ കിഡ്നികൾ, കരൾ, കണ്ണുകൾ എന്നിവയുൾപ്പെടെ അഞ്ചോളം അവയവങ്ങളാണ് ജയി ദാനം ചെയ്യുന്നത്. ആത്മഹത്യാ ശ്രമത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ജയിയുടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ കുടുംബം അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. മരണശേഷവും മറ്റൊരാളിലൂടെ ജീവിക്കുകയെന്ന കുടുംബത്തിന്റെ തീരുമാനം വോട്ടെടുപ്പ് ദിനത്തിലും വലിയൊരു മാനുഷിക മാതൃകയായി മാറുകയാണ്.



