ഒരു വർഷമായുള്ള പ്രണയം, ഗർഭച്ഛിദ്രം, പിന്നാലെ ദുരൂഹ മരണം.. ജൂനിയർ ഡോക്ടർ അറസ്റ്റിൽ..
എംബിബിഎസ് വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ജൂനിയർ ഡോക്ടർ അറസ്റ്റിൽ. കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥിനിയായ 24കാരിയാണ് മരിച്ചത്. മാൽഡ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടർ ഉജ്ജ്വൽ സോറനെയാണ് അറസ്റ്റ് ചെയ്തത്. മകൾ ഉജ്ജ്വൽ സോറനെ കാണാൻ പോയതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.
ഒരു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. അതിനിടെ മകൾ ഗർഭിണിയായെന്നും പിന്നീട് ഗർഭച്ഛിദ്രം നടത്തിയെന്നും വിദ്യാർത്ഥിനിയുടെ അമ്മ പറഞ്ഞു. മൂന്ന് മാസം മുൻപ് അമ്പലത്തിൽ വെച്ച് ഇരുവരും വിവാഹിതരായി. എന്നാൽ നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യാൻ മകൾ ആവശ്യപ്പെട്ടപ്പോൾ ഉജ്ജ്വൽ അവളെ ഒഴിവാക്കാൻ ശ്രമിച്ചെന്ന് അമ്മ പറഞ്ഞു. മരുന്ന് അധികമായി ഉള്ളിൽ ചെന്നതാണ് യുവതിയുടെ മരണത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
“കഴിഞ്ഞ തിങ്കളാഴ്ച എന്റെ മകൾ ഉജ്ജ്വലിനെ കാണാൻ പോയി. അവൻ അവളെ വിളിച്ചു വരുത്തിയതാണ്. അവർ തമ്മിൽ വഴക്കിട്ടിരിക്കാം. അവൾ എന്തെങ്കിലും കഴിച്ചതാവാം. അല്ലെങ്കിൽ അവളെ നിർബന്ധിച്ച് കഴിപ്പിച്ചതാകാനും സാധ്യതയുണ്ട്”- യുവതിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.