കല്യാണ വീട്ടിൽ സുഹൃത്തുക്കൾ തമ്മിൽ വാക്കേറ്റം… പരിക്കേറ്റപ്പോൾ പറഞ്ഞത് ബൈക്കിൽനിന്ന് വീണെന്ന്… ചികിത്സയിലിരിക്കെ മരിച്ചു…

സുഹൃത്തുക്കൾ തമ്മിൽ കല്യാണ വീട്ടിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് മർദ്ദനത്തിൽ പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കാവാലം കുന്നുമ്മ മണ്ണാശേരി സലിലാനന്ദന്റെ മകൻ സുരേഷ്‌കുമാർ (30) ആണ് മരിച്ചത്. കഴിഞ്ഞ 20-നായിരുന്നു സംഭവം. പ്രദേശത്തെ വിവാഹച്ചടങ്ങിനിടെ സുഹൃത്തുക്കൾ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനുശേഷം വീട്ടിലെത്തിയ സുരേഷിനെ അക്രമികൾ വിളിച്ചുകൊണ്ടുപോയി മർദിക്കുകയായിരുന്നു. സംഭവത്തിൽ പുളിങ്കുന്ന് പൊലീസ് കേസെടുത്തു.

തലയ്ക്കും മുഖത്തും പരിക്കേറ്റ സുരേഷ് വീട്ടിലും മറ്റു സുഹൃത്തുക്കളോടും പറഞ്ഞിരുന്നത് ബൈക്കിൽനിന്നു വീണ് പരിക്കേറ്റെന്നാണ്. പിന്നീട് തലയ്ക്ക് വേദനയുണ്ടായതോടെ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു ഡോക്ടർ റഫർ ചെയ്തെങ്കിലും പോയില്ല. ചൊവ്വാഴ്ച രാവിലെ ചെവിയിൽനിന്നു രക്തസ്രാവമുണ്ടായപ്പോഴാണ് സുരേഷിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കെഇന്ന് രാവിലെ 9.45-ഓടെയാണ് മരിച്ചത്.

അവിടെ നടത്തിയ പരിശോധനയിലാണ് തലയ്ക്ക് ക്ഷതമേറ്റതിനെത്തുടർന്നുള്ള അണുബാധയാണ് മരണകാരണമെന്ന് അറിയുന്നത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. അമ്മ: കൃഷ്ണമ്മ. സഹോദരി: ശ്രുതി. സംസ്‌കാരം കഴിഞ്ഞു.

Related Articles

Back to top button