ഫിറോസിനെതിരായ ആരോപണങ്ങൾ തുടർന്ന് കെ ടി ജലീൽ…വിവരണങ്ങൾ ഉടൻ പുറത്ത് വിടും….
യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരായ ആരോപണങ്ങൾ തുടർന്ന് കെ ടി ജലീൽ എംഎൽഎ. സിപിഐഎം മലപ്പുറത്ത് നടത്തിയ സീതാറാം യെച്ചൂരി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു ജലീൽ. ഫിറോസിന്റെ രണ്ട് കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ കൂടി ലഭിച്ചിട്ടുണ്ടെന്നും അടുത്തദിവസം വിവരങ്ങൾ പുറത്തുവിടുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കടലാസ് കമ്പനികൾ രൂപവത്കരിച്ച് ഹവാലയും റിവേഴ്‌സ് ഹവാലയുമാണ് നടത്തുന്നതെന്ന സംശയം ബലപ്പെടുകയാണ്. സാമ്പത്തികത്തട്ടിപ്പ് നടത്തുന്നതിനെതിരെയാണ് മതസംഘടനകൾ ലീഗിനെ ഉപദേശിക്കേണ്ടതെന്നും ജലീൽ പറഞ്ഞു.
മുസ്‌ലിം ലീഗ് നേതാക്കൾ സ്വന്തം പ്രവർത്തകർക്കിടയിലാണ് സാമ്പത്തികത്തട്ടിപ്പ് നടത്തുന്നത്. പലവിധ കമ്പനികൾ രൂപവത്‌കരിച്ച് നിക്ഷേപം സ്വീകരിച്ചാണ് പ്രവർത്തകരെ വഞ്ചിക്കുന്നതെന്നും കെ ടി ജലീൽ ആരോപിച്ചു. പരാതിയുമായെത്തുന്ന പ്രവർത്തകരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണ്.
പാണക്കാട് കുടുംബത്തെ ഉപയോഗിച്ചാണ് ഒരു വിഭാഗം നേതാക്കൾ പണമുണ്ടാക്കുന്നത്. ഇത്തരം കറക്കു കമ്പനികളുടെ ചെയർമാൻ സ്ഥാനത്തുനിന്ന് പാണക്കാട് കുടുംബാംഗങ്ങൾ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.