രാത്രിയിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു… നേരം പുലർന്നിട്ടും ഉണർന്നില്ല… യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്…
എറണാകുളം പട്ടിമറ്റത്ത് വീട്ടമ്മ കിടപ്പുമുറിയിൽ മരിച്ചുകിടന്ന സംഭവം കൊലപാതകമെന്ന് മണിക്കൂറുകൾക്കുളളിൽ തെളിഞ്ഞു. പട്ടിമറ്റം ചേലക്കുളം പൂച്ചക്കുഴി വെള്ളേക്കാട്ട് വീട്ടിൽ നിഷയാണ് മരിച്ചത്. ഉറങ്ങിക്കിടന്ന നിഷയെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭർത്താവ് നാസർ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
രാവിലെ എട്ടുമണിയോടെയാണ് പൂച്ചക്കുഴി വെള്ളേക്കാട്ട് വീട്ടിൽ നാസർ അയൽവീട്ടിൽ എത്തിയത്. കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുന്ന ഭാര്യയെ വിളിച്ചിട്ട് എഴുനേൽക്കുന്നില്ലെന്നും എന്തോ കുഴപ്പമുണ്ടെന്നും പറഞ്ഞു. അയൽവാസികൾ എത്തി നോക്കിയപ്പോഴാണ് 38 വയസുകാരിയായ നിഷ മരിച്ചുകിടക്കുകയാണെന്ന് മനസിലായത്. മൂക്കിലൂടെ രക്തവും വന്നിരുന്നു. കുന്നത്തുനാട് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
ഭർത്താവിനെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മൊഴിയാണ് കിട്ടിയത്. രാത്രിയിൽ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചതെന്നും രണ്ടുമണിക്കാണ് ഉറങ്ങിയതെന്നും ഇയാൾ ആദ്യം പറഞ്ഞെങ്കിലും തുടർ ചോദ്യം ചെയ്യലുകളിൽ മൊഴി മാറ്റിക്കൊണ്ടേയിരുന്നു. ഇതിനിടെ കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടവും നടത്തി. ശ്വാസം മുട്ടിച്ചുകൊന്നതാണെന്ന് മെഡിക്കൽ കോളജിൽ പ്രാഥമിക അറിയിപ്പും വന്നു.
ഇതോടെയാണ് ഭർത്താവ് നാസറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തത്. രാത്രി 2നും നാലിനും ഇടയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ മൊഴി നൽകി. ഉറങ്ങിക്കിടന്ന ഭാര്യയെ തന്‍റെ മുറിയിലേക്ക് വിളിച്ചുവരുത്തി. പിന്നാലെ വാക്കേറ്റമുണ്ടായി. തുടർന്ന് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. സംഭവ സമയം രണ്ടുമക്കളും വീട്ടിലുണ്ടായിരുന്നില്ല. പിതാവ് ഇടയ്ക്കിടെ അക്രമസാകതനാകുന്ന പതിവുണ്ടായിരുന്നെന്ന് മക്കൾ മൊഴി നൽകിയിട്ടുണ്ട്.