ഉയർന്ന താപനിലയും ശക്തമായ കാറ്റും..10 രക്ഷാപ്രവർത്തകർ മരിച്ചു..

പടിഞ്ഞാറൻ തുർക്കിയിലെ എസ്കിസെഹിറിനടുത്ത് ഉണ്ടായ കാട്ടുതീയിൽ കുറഞ്ഞത് 10 രക്ഷാപ്രവർത്തകർ കൊല്ലപ്പെട്ടു. കൃഷി മന്ത്രി ഇബ്രാഹിം യുമാക്‌ലിയാണ് ഈ കാര്യം സ്ഥിരീകരിച്ചത്. ഉയർന്ന താപനിലയും ഉഷ്ണതരംഗവും വീശിയടിക്കുന്ന കാറ്റും കാട്ടുതീ പടരാൻ കാരണമാകുന്നുവെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലേക്കും തീപടരുന്നതായാണ് റിപ്പോർട്ട്. ഇസ്താംബൂളിനും തലസ്ഥാനമായ അങ്കാറയ്ക്കും ഇടയിൽ ചൊവ്വാഴ്ച രാവിലെ മുതൽ ഉയർന്ന താപനിലയും ശക്തമായ കാറ്റും കാട്ടുതീ പടരാൻ കാരണമായി.
വീടുകൾക്ക് ഭീഷണിയായതോടെ നിരവധി ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടി വന്നു. ബുധനാഴ്ച രാവിലെയാണ് 24 അഗ്നിശമന സേനാംഗങ്ങൾ കാട്ടുതീയിലകപ്പെട്ടത്. തീ അണക്കാൻ ശ്രമിക്കുന്നതിനിടെ കാറ്റിന്റെ ഗതിമാറ്റത്തിൽ തീ ഉയരുകയും പത്തോളം അഗ്നിശമന സേനാംഗങ്ങൾ അതിനുള്ളിലകപ്പെടുകയുമായിരുന്നു. അടിയന്തരമായി ആശുപത്രികളിലെത്തിച്ചെങ്കിലും തീപൊള്ളലേറ്റ പത്ത് സേനാംഗങ്ങൾ മരിച്ചു.
ഇസ്തംബൂളിനും തലസ്ഥാനമായ അങ്കാറയ്ക്കും ഇടയിൽ ഉയർന്ന താപനിലയും ശക്തമായ കാറ്റും മൂലം ഞായറാഴ്ച മുതൽ തുർക്കിയയിൽ കൊടും ചൂട് അനുഭവപ്പെടുന്നു. അടുത്ത ദിവസം മുതൽ കടുത്തചൂടും ശക്തമായ കാറ്റും തുടരാൻ സാധ്യതയുള്ളതായി മന്ത്രി യുമാക്‌ലി ജനങ്ങളെ അറിയിച്ചു. നമ്മളെയും നമ്മുടെ വനങ്ങളെയും സംരക്ഷിക്കാൻ സ്വന്തം ജീവൻ ബലിയർപ്പിച്ച സഹോദരങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കുംവേണ്ടി പ്രാർഥിക്കുന്നതായി തുർക്കിയ പ്രസിഡന്റ് യെർദോഗൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഈ മാസം ആദ്യം ഇസ്മിർ പ്രവിശ്യയിലെ ഒഡെമിസ് പട്ടണത്തിന് സമീപം ഉണ്ടായ കാട്ടുതീയിൽ ഒരു വൃദ്ധനും രണ്ട് വനപാലകരും മരിച്ചിരുന്നു.
ബുധനാഴ്ച ഉച്ചയോടെയുണ്ടായ തീ അണയ്ക്കാൻ 14 വിമാനങ്ങളും നിലത്തുണ്ടായിരുന്ന തൊഴിലാളികളും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. കിഴക്കൻ മെഡിറ്ററേനിയൻ ദ്വീപിലെ ഉൾനാടൻ പ്രദേശങ്ങളിൽ ബുധനാഴ്ച താപനില 43C (109.4F) ഉയർന്നതിനാൽ, ആമ്പർ കാലാവസ്ഥാ മുന്നറിയിപ്പ് നൽകാൻ അധികാരികൾ നിർബന്ധിതരായി. ഉഷ്ണതരംഗങ്ങളും കാട്ടുതീയും സാധാരണമാണെങ്കിലും, മനുഷ്യജീവിതത്തിലും നാശനഷ്ടങ്ങളിലും ഉണ്ടാകുന്ന ആഘാതം സമീപ വർഷങ്ങളിൽ കൂടുതൽ പ്രകടമായിട്ടുണ്ട്.
രണ്ടുവർഷം മുമ്പ് തുർക്കിയയുടെ തെക്കു പടിഞ്ഞാറൻ പട്ടണമായ ഹതേയിയടക്കം തുർക്കിയയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ഭൂമികുലുക്കമേൽപിച്ച ആഘാതത്തിൽനിന്ന് പുതുവഴികൾ തേടുമ്പോഴാണ് കാട്ടുതീയുടെ രൂപത്തിൽ രാജ്യം അടുത്ത പ്രകൃതി ദുരന്തത്തെ നേരിടുന്നത്. ജൂണിൽ ആരംഭിച്ച കടുത്ത വേനലിൽ രാജ്യം ഉരുകുകയാണ്. കാട്ടുതീയുടെ തുടക്കത്തിൽ മൂന്നുപേർ വെന്തുമരിക്കുകയും അമ്പതിനായിരത്തോളം പേരെ മാറ്റിപാർപ്പിക്കുകയും ചെയ്തിരുന്നു.