ഗോപന്റെ ശ്വാസകോശത്തില്‍ ഭസ്‌മം കയറിയിട്ടുണ്ട്…തലയില്‍ കരിവാളിച്ച പാടുകള്‍…
ഗോപൻ്റെ ശ്വാസകോശത്തില്‍ ഭസ്‌മം കടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് ഡോക്‌ടർ. അങ്ങനെയെങ്കില്‍ അത് ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം.
തലയില്‍ കരിവാളിച്ച പാടുകളുണ്ട്. ജീർണിച്ച അവസ്ഥ ആയതിനാല്‍ ഇത് കൃത്യമായി മനസിലാക്കാൻ സാധിക്കുന്നില്ലെന്നും ഡോക്‌ടർമാർ പറയുന്നു.
മൂന്ന് റിപ്പോർട്ടുകള്‍ വന്നാലേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂ. മരണ കാരണം വ്യക്തമല്ലാണ് ഫൊറൻസിക് ഡോക്‌ടർമാരും പറയുന്നത്. ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരം.
മരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരണമെങ്കില്‍ രാസ പരിശോധന അടക്കമുള്ള മൂന്ന് പരിശോധനാ ഫലങ്ങള്‍ നിർണായകമെന്ന് ഡോക്‌ടർമാർ വ്യക്തമാക്കുന്നു. ശ്വാസകോശത്തിലെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് ഡോക്‌ടർമാർ വ്യക്തമാക്കി. തലയില്‍ കരിവാളിച്ച പാടുകള്‍ കാണുന്നുണ്ടെന്നും ഇതില്‍ വ്യക്തത വരാൻ ഹിസ്‌റ്റോ പത്തൊളജി ഫലം വരണമെന്നും ഡോക്‌ടർമാർ അറിയിച്ചു.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. ഇന്ന് രാത്രി നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ സംസ്‌കരിക്കും. ആചാരപ്രകാരം വിപുലമായ ചടങ്ങുകളോടെ മഹാസമാധി നടത്തുമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്.
വ്യാഴാഴ്‌ച രാവിലെയാണ് ഗോപന്‍ സ്വാമിയെ അടക്കം ചെയ്‌ത വിവാദ കല്ലറ പൊലീസ് തുറന്നത്. സബ് കലക്‌ടർ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ രാവിലെ ഏഴുമണിയോടെ കല്ലറയുടെ സ്ലാബ് പൊളിച്ചപ്പോള്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം ഉച്ചയോടെ പൂർത്തിയായി.
മരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. പരിക്കുകളോ മുറിവുകളോ പ്രത്യക്ഷത്തില്‍ കാണാനില്ല. എന്നാല്‍, ആന്തരികാവയങ്ങളുടെ രാസപരിശോധനാഫലം അടക്കം വന്നാല്‍ മാത്രമേ കൂടുതല്‍ വ്യക്തതയുണ്ടാവുകയുള്ളൂ. തങ്ങളെ വേട്ടയാടുകയായിരുന്നുവെന്നാണ് ഗോപന്‍ സ്വാമിയുടെ കുടുംബത്തിന്റെ ആരോപണം. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുടുംബം പറയുന്നു.