അച്ഛനും അമ്മയും ക്ഷമിക്കണം….ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ പ്ലസ് ടൂ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ….
ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ പത്തനംതിട്ടയിലെ പ്ലസ് ടൂ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ. പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. പെൺകുട്ടിയെഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അണുബാധയെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് പതിനേഴുകാരി മരിച്ചത്. മരണത്തിൽ സംശയം തോന്നിയതോടെയാണ് പോസ്റ്റുമോർട്ടം നടത്തിയത്. വിദ്യാർത്ഥിനി ഗർഭിണിയാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
അച്ഛനും അമ്മയും ക്ഷമിക്കണമെന്ന് കത്തിൽ പറയുന്നു. ടീച്ചറായി കാണണമെന്ന അമ്മയുടെ ആഗ്രഹത്തെക്കുറിച്ചു കത്തിൽ സൂചനയുണ്ട്. കത്തിൽ തീയതി രേഖപ്പെടുത്തിയിട്ടില്ല. അണുബാധയെ തുടർന്ന് ചികിത്സ തേടിയ പെൺകുട്ടി മരിച്ചത് തിങ്കളാഴ്ചയാണ്.
കേസിൽ പോക്സോ കേസ് എടുത്താണ് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ സഹപാഠിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. സഹപാഠിയുടെ രക്തസാമ്പിൾ ശേഖരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.