മരിച്ചത് പ്രതികളുടെ ചവിട്ടേറ്റ്.. കൂട്ട ബലാല്‍സംഗത്തിന് ഇരയായതായി സംശയം.. എണ്ണപ്പാറയിലെ പെണ്‍കുട്ടി നേരിട്ടത് ക്രൂരമായ പീഡനം…

കാസര്‍ഗോഡ് എണ്ണപ്പാറ സ്വദേശിനിയായ ദളിത് പെണ്‍കുട്ടി നേരിട്ടത് ക്രൂരമായ പീഡനം. പതിനേഴുകാരി കൂട്ട ബലാല്‍സംഗത്തിന് ഇരയായെന്ന സംശയത്തിലാണ് അന്വേഷണസംഘം. പെണ്‍കുട്ടി മരിച്ചത് പ്രതികളുടെ ചവിട്ടേറ്റെന്നും പൊലീസിന് സംശയം.അന്വേഷണ പരിധിയില്‍ വന്നതോടെ ആരോപണ വിധേയനായ വ്യവസായി കേരളം വിട്ടെന്ന് സൂചന. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും വിവരമുണ്ട്. പിടിയിലായ ബിജു പൗലോസില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് ക്രൈം ബ്രാഞ്ച് നീക്കം.

കഴിഞ്ഞ ദിവസം രാത്രിയാണ് കര്‍ണാടകത്തിലെ ജോലിസ്ഥലത്ത് വച്ച് ബിജു പൗലോസിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും, കുട്ടി മരിച്ചെന്നും ഇയാള്‍ അന്വേഷണസംഘത്തോട് സമ്മതിച്ചു. ശാസ്ത്രീയ തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് ബിജു പൗലോസ് കുറ്റം സമ്മതിച്ചത്. 2011 സെപ്റ്റംബറില്‍ കാസര്‍ഗോഡ് കടപ്പുറത്തുനിന്ന് ലഭിച്ച അജ്ഞാത മൃതദേഹവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധന നടത്തിയത് കേസില്‍ നിര്‍ണായകമായി. ഇതിനൊപ്പം ലഭിച്ച പാദസരം ബന്ധുവായ യുവതി പെണ്‍കുട്ടി ഉപയോഗിച്ചതാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് മുന്‍പ് ബേക്കല്‍ ഡിവൈഎസ്പിയുടെ അന്വേഷണത്തില്‍ പ്രതിപട്ടികയില്‍ ഉണ്ടായിരുന്ന ബിജു പൗലോസിലേക്ക് ക്രൈംബ്രാഞ്ചിനെയും എത്തിച്ചത്.

നേരത്തെ ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ ബിജു പൗലോസിന് എതിരായിരുന്നെങ്കിലും മൊഴിയിലെ വൈരുധ്യം കാരണം ഇയാളെ അറസ്റ്റ് ചെയ്തില്ല. കുടുംബം ഹൈക്കോടതിയെ സമീപിച്ചതും, കേസില്‍ ദളിത് സംഘടനയായ കേരള പട്ടികജന സമാജം നടത്തിയ ഇടപെടലും നിര്‍ണായകമായി.ബിജു പൗലോസ് പെണ്‍കുട്ടിയുമായി താമസിച്ച മഡിയനിലെയും, വടകര മുക്കിലെയും വാടക ക്വാട്ടേഴ്‌സുകളില്‍ അന്വേഷണസംഘം പ്രതിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു.

Related Articles

Back to top button