3 പേരുടെ ജീവനെടുത്ത ക്രൂരത ഒരു മാസം മുമ്പ്, 112 സാക്ഷികൾ, 60 തെളിവുരേഖകൾ 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു…
chendamangalam murder
പറവൂർ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ 3 പേരുടെ ജീവനെടുത്ത കൂട്ടക്കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു. പറവൂർ മജിസ്ട്രേറ്റ് കോടതിയിലാണ് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകം നടന്ന ഒരു മാസത്തിനകം ആണ് പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്.
മുന്‍ വൈരാഗ്യത്തോടെയുള്ള കൊടുംക്രൂരതയെന്ന് കൂട്ടക്കൊലയെ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്. പ്രതി ഋതുവിന് ജിതിന്‍ ബോസിന്‍റെ കുടുംബത്തോട് അടങ്ങാത്ത പകയുണ്ട്. കൊലപാതകത്തിന് ശേഷം ‘പക തീര്‍ത്തു’ എന്ന് വിളിച്ച് പറഞ്ഞതായി സാക്ഷി മൊഴിയുണ്ട്. ഋതു ലഹരിക്ക് അടിമയാണെന്നും മാനസിക പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും 1000 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. കേസില്‍ ആകെ 112 സാക്ഷികളാണുള്ളത്. 60 തെളിവ് രേഖകള്‍ ശേഖരിച്ചു.
കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു ഋതു എന്ന യുവാവ് അയല്‍ വീട്ടില്‍ അതിക്രമിച്ച് കയറി മൂന്നു പേരെ ക്രൂരമായി കൊലപ്പെടുത്തിയത്. കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനിഷ എന്നിവരെയാണ് പ്രതി തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ വിനിഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ തുടരുകയാണ്. പിഞ്ചു കുഞ്ഞുങ്ങളുടെ കണ്‍മുന്നിൽ വെച്ചായിരുന്നു ക്രൂരമായ ആക്രമണം. സ്ഥിരം ക്രിമിനലും അഞ്ച് കേസുകളിൽ പ്രതിയുമാണ് ഋതു ജയൻ. 2021 മുതൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലുമാണ്. കഴിഞ്ഞ നവംബറിലും ഡിസംബറിലും ഋതുവിനെ അന്വേഷിച്ച് പൊലീസ് ചേന്നമംഗലത്ത് വീട്ടിൽ എത്തിയിരുന്നു.